NEWS UPDATE

6/recent/ticker-posts

'ആവണില്ല മോളേ, ലൈഫ് മുന്നോട്ട് കൊണ്ടുപോകാന്‍'; റിസ്‌വാനയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

കോഴിക്കോട്: ഭര്‍തൃവീട്ടിലെ അലമാരയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. വടകര അഴിയൂര്‍ സ്വദേശി റിസ്‌വാനയുടെ ദുരൂഹമരണത്തിലാണ് ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃപിതാവ് അഹമ്മദ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.[www.malabarflash.com] 

ഭര്‍ത്താവും കുടുംബവും റിസ്‌വാനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കാണിച്ച് യുവതിയുടെ കുടുംബം വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് റിസ്‌വാന ഇരയായെന്ന സാക്ഷിമൊഴികളുടേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പുതിയ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ആത്മഹത്യ പ്രേരണ, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവ ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

ഭര്‍തൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് കൂട്ടുകാരിയുമായി റിസ്‌വാന നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റും പോലീസിന് ലഭിച്ചിരുന്നു. സ്വന്തം വീട്ടിലേക്ക് പോകാനും ഇവര്‍ അനുവദിച്ചിരുന്നില്ലെന്നും റിസ്‌വാന കൂട്ടുകാരിയോട് പറഞ്ഞിരുന്നു. 'ആവണില്ല മോളേ, ലൈഫ് മുന്നോട്ട് കൊണ്ടുപോകാന്‍, സഹിച്ചു മതിയായി. സ്വന്തം വീട്ടിലേക്ക് വിടുന്നില്ല. അവരെല്ലാം ഒറ്റക്കെട്ടാണ്, എന്നെല്ലാമാണ് റിസ്‌വാന കൂട്ടുകാരിക്ക് അയച്ചിരുന്ന മെസേജ്. ഇതുമായി ബന്ധപ്പെട്ടെല്ലാം വിശദമായ അന്വേഷണം ക്രൈംബ്രാഞ്ച് നടത്തിയിരുന്നു.

ഭര്‍ത്താവിന്റെ സഹോദരിയെയും അമ്മയെയും നേരത്തെ പ്രതി ചേര്‍ത്ത് ജില്ലാ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷംനാസിനെയും ഭര്‍തൃപിതാവ് അഹമ്മദിനെയും ഡിവൈഎസ്പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നേരത്തെ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ ഹാജരാവാതെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു.

Post a Comment

0 Comments