NEWS UPDATE

6/recent/ticker-posts

ദുബൈ ഭരണാധികാരി പ്രഖ്യാപിച്ച '100 കോടി ഭക്ഷണപ്പൊതികൾ' പദ്ധതിയിലേക്ക് നാല് കോടി രൂപ നല്‍കി എം.എ.യൂസഫലി

ദുബൈ: അമ്പത് രാജ്യങ്ങളിലെ അർഹരായവർക്ക് 100 കോടി ഭക്ഷണപ്പൊതികൾ (വൺ ബില്യൺ മീൽസ് പദ്ധതി) നൽകാനുള്ള യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പദ്ധതിയിലേക്ക് രണ്ട് മില്യൺ ദിർഹം (നാല് കോടി ഇന്ത്യന്‍ രൂപ) നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി.[www.malabarflash.com]


മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്, യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിൻ റാഷിദ് ചാരിറ്റബിൾ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാകുന്നത്. ഈ മഹത്തായ മാനുഷിക സംരംഭത്തിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. 

വിശക്കുന്ന വ്യക്തിക്ക് ഭക്ഷണം നൽകുന്ന ഏറ്റവും വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണ് എന്നതാണ് ഈ പദ്ധതി ലോകത്തിന് നൽകുന്ന സന്ദേശം. വിശക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്ന ദുബൈ ഭരണാധികാരിയുടെ ഈ പ്രവർത്തനം മാനവികതയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്.

സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ എന്നും പ്രതിജ്ഞാബദ്ധമാണെന്നും അതിലൂടെ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്ന ഈ പദ്ധതിയെ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞ വർഷം (2021) 100 മില്യൺ മീൽസ് പദ്ധതിയിലൂടെ 220 മില്യൺ ആളുകൾകൾക്കാണ് ഭക്ഷണമെത്തിക്കാൻ സാധിച്ചത്. ലോകത്തെങ്ങുമുള്ള ദരിദ്രരുടെ മേൽ യുഎഇയുടെ കാരുണ്യവർഷമാണ് ഇത് പ്രതിഫലിക്കുന്നത്. ജാതി, മതം, വർഗം, വർണം രാജ്യം എന്നിവയൊന്നും പരിഗണിക്കാതെയായിരിക്കും വിതരണം.

ഇത് തുടർച്ചയായ മുന്നാം വർഷമാണ് ഭക്ഷണപ്പൊതി പദ്ധതിയിൽ യൂസഫലി പങ്കാളിയാകുന്നത്. കഴിഞ്ഞ വർഷം നടപ്പിലാക്കിയ 100 ദശലക്ഷം ഭക്ഷണപ്പൊതി പദ്ധതിയിൽ 10 ലക്ഷം ദിർഹമാണ് യൂസഫലി നൽകിയത്. പലസ്തീൻ, ജോർദാൻ, സുഡാൻ, ബ്രസീൽ, കെനിയ, ഘാന, അംഗോള, നേപ്പാൾ, ഇന്ത്യ, ബംഗ്ലാദേശ്, എതോപ്യ, കിർഗിസ്ഥാൻ ഉൾപ്പെടെ അമ്പത് രാജ്യങ്ങളിലെ നൂറു കോടി ആളുകൾക്കാണ് ഭക്ഷണ സഹായം എത്തിക്കുന്നത്.

Post a Comment

0 Comments