NEWS UPDATE

6/recent/ticker-posts

കാരവാനുകളിൽ സഞ്ചരിച്ച് കേരളം കാണാം; സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്കിന് തുടക്കമായി

കോവിഡിൽ തളർന്ന വിനോദ സഞ്ചാര മേഖലക്ക് പുത്തൻ ഉണർവേകി സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്ക് വാഗമണിൽ തുറന്നു. കേരളത്തിൻറെ പ്രകൃതി മനോഹാരിത ഇനി സുരക്ഷിതമായി കാരവാനിൽ സഞ്ചരിച്ചുകൊണ്ട് ആസ്വദിക്കാം. അഡ്രാക് എന്ന സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ ക്രമീകരിച്ച പാർക്ക് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കാരവാനിലെത്തിയാണ് ഉദ്ഘാടനം ചെയ്തത്.[www.malabarflash.com]


കോവിഡ് മൂലം പുറത്തിറങ്ങാൻ മടിക്കുന്ന സഞ്ചാരികൾക്ക് കാരവാനുകളിൽ സഞ്ചരിച്ച് അതിൽ തന്നെ താമസിച്ച് കേരളം കാണാനുള്ള അവസരം ഒരുക്കാനാണ് കാരവാൻ ടൂറിസം പദ്ധതി. ടൂറിസം വകുപ്പിൻറെയും സ്വകാര്യ സംരംഭകരുടെയും കാരവാനുകളുപയോഗിച്ച് യാത്രക്കാരെ ഇഷ്ട സ്ഥലങ്ങളിലും തിരികെയും എത്തിക്കും. 

ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, അടുക്കള, കുളിമുറി, കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളെല്ലാം കാരവനിലുണ്ടാകും. സഞ്ചാരികളെയുമായി എത്തുന്ന കാരവാനുകൾ ചിലയിടങ്ങളിൽ നിർത്തിയിടുന്നത് സുരക്ഷിതമല്ല. ഇതിനാണ് കാരവാൻ പാർക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. പകൽ യാത്ര ചെയ്ത് സ്ഥലങ്ങൾ കണ്ട ശേഷം രാത്രി ഇവിടെ വിശ്രമിക്കാം.

രണ്ടു കാരവാനുകൾക്ക് പാർക്ക് ചെയ്യാനുള്ള സൌകര്യമാണ് വാഗമണിൽ നിലവിലുള്ളത്. പടിപടിയായി വികസിപ്പിച്ച് 12 വാഹനങ്ങൾ പാർക്കു ചെയ്യാനുളള സൌകര്യമാക്കും. കാരവാനുകൾ പാർക്ക് ചെയ്യുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും വെള്ളം നിറക്കാനുമൊക്കെ സൌകര്യമുണ്ട്. പരിസ്ഥിതി സൌഹൃദ ഇരിപ്പിടങ്ങളും ക്രമീകരിച്ചു. ക്യാമ്പ് ഫയറിനുള്ള സൌകര്യവും ഒരുക്കി. പാർക്കുകൾ ക്രമീകരിക്കുന്നതിന് ടൂറിസം വകുപ്പ് സബ്സിഡിയും നൽകുന്നുണ്ട്.

ടൂറിസത്തിന്റെ പ്രാധാന്യം അനുസരിച്ച് അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവൻപാർക്കുകൾക്ക് അനുമതി നൽകുന്നത്. 50 സെന്റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ 100 കാരവൻ അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപതുകയുടെ 15 ശതമാനം, അടുത്ത 100 പേർക്ക് യഥാക്രമം 5 ലക്ഷം, 10 ശതമാനം, അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ 5 ശതമാനം എന്നിങ്ങനെ സബ്സീഡി വിനോദസഞ്ചാര വകുപ്പ് നൽകുന്നുണ്ട്.

കേരളത്തിലെ പ്രകൃതിരമണീയമായ ഉൾഗ്രാമങ്ങളിൽ താമസിച്ച് ഗ്രാമീണജീവിതം അറിയാനുള്ള സൗകര്യം കാരവൻ ടൂറിസത്തിന്റെ ഭാഗമാണ്. നെൽവയൽ, കൃഷി, ജലസംഭരണി, ഉൾനാടൻ മൽസ്യബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ, കലാകാരൻമാർ, കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി വിപുലമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

Post a Comment

0 Comments