NEWS UPDATE

6/recent/ticker-posts

മരണശേഷം സജീവന് നീതി; ഭൂമി തരം മാറ്റം അനുവദിച്ച് ഉത്തരവ് കൈമാറി, കളക്ടർക്കെതിരെ പ്രതിഷേധമുയർന്നു

കൊച്ചി: ഭൂമി തരം മാറ്റാന്‍ ഒരു വർഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍  കയറിയിറങ്ങി ഒടുവില്‍ മത്സ്യത്തൊഴിലാളി മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്ത സജീവന് ഒടുവിൽ നീതി.[www.malabarflash.com]

ഭൂമി തരം മാറ്റം അനുവദിച്ച് ഉത്തരവ് കൈമാറി. വൈകിട്ട് എറണാകുളം ജില്ലാ കലക്ടർ ജാഫർ മലിക് നേരിട്ട് വീട്ടിലെത്തിയാണ് രേഖകൾ കൈമാറിയത്. മരണത്തിൽ അനുശോചനം അറിയിക്കുകയും ചെയ്തു. 

വീട്ടിൽ നിന്ന് പുറത്തിറങ്ങിയ കളക്ടർക്ക് നേരെ നാട്ടുകാർ പ്രതിഷേധിച്ചു. വാർഡ് മെമ്പർ പി എം ആൻ്റണിയുടെ നേതൃത്വത്തിൽ നട്ടുകാർ കളക്ടറെ വഴിതടഞ്ഞു. മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് കഴിഞ്ഞ ദിവസം വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചത്. ബാങ്ക് വായ്പ ലഭിക്കുന്നതിന്, ആധാരത്തില്‍ നിലം എന്നത് പുരയിടം എന്നാക്കി മാറ്റാനിറങ്ങിയ സജീവനെ വിവിധ സർക്കാര്‍ ഓഫീസുകള്‍ വട്ടംകറക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം ആര്‍ഡിഒ ഓഫീസിലെത്തിയപ്പോൾ അപമാനിച്ച് ഇറക്കിവിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. 

ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതി വെച്ച്, ഒടുവില്‍ പുരയിടത്തിലെ മരക്കൊമ്പില്‍ ഒരു മുഴം കയറിൽ സജീവന്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

Post a Comment

0 Comments