മലപ്പുറം: ഹരിത വിഷയത്തില്‍ എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസിനെതിരെ പോലീസില്‍ മൊഴി നല്‍കിയ എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂറിനെ സ്ഥാനത്ത് നിന്നും നീക്കി. അഞ്ചംഗ അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. പുതിയ സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറിയായി ആബിദ് ആറങ്ങാടിയെ തെരഞ്ഞെടുത്തു.[www.malabarflash.com]
ഹരിത വിഷയത്തില്‍ പികെ നവാസ് വിരുദ്ധ പക്ഷത്തായിരുന്നു ലത്തീഫ് തുറയൂര്‍. പോലീസിന് മൊഴി നല്‍കിയെന്നും, എംഎസ്എഫ് യോഗത്തിന്റെ മിനട്സ് പോലീസിന് കൈമാറിയെന്നും പാര്‍ട്ടി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.
വിവാദമായ സംസ്ഥാന സമിതി യോഗത്തിന്റെ മിനിടുസ് ഹാജരാക്കരുതെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ലത്തീഫ് വിഭാഗം തളളുകയും പോലീസിന് നല്‍കുകയുമായിരുന്നു. പികെ നവാസിനെതിരെ ഹരിതയിലെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയത് മുതല്‍ ശക്തമായ നിലപാടാണ് ലത്തീഫ് തുറയൂര് സ്വീകരിച്ചു വന്നത്. എംഎസ്എഫിലെ ചില വ്യക്തികളുടെ പ്രവര്‍ത്തി നാണക്കേടായി. ഹരിത വിഷയം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ലത്തീഫ് തുറയൂര് ആരോപണമുന്നയിച്ചിരുന്നു.
ജൂണ്‍ 22ന് കോഴിക്കോട് വെച്ചുനടന്ന യോഗത്തിലാണ് ഹരിത പ്രവര്‍ത്തകരെ അശ്ലീലഭാഷയില്‍ സംസ്ഥാന പ്രസിഡന്ർറായ പികെ നവാസ് അധിക്ഷേപിച്ചെന്ന പരാതിയുയര്‍ന്നത്. പിന്നീട് ഹരിതയിലെ പത്ത് പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനെ സമീപിക്കുകയും ചെയ്തതോടെ എംഎസ്എഫിലെ പൊട്ടിത്തെറി മറനീക്കി പുറത്തുവരികയായിരുന്നു.
0 Comments