NEWS UPDATE

6/recent/ticker-posts

വ്യാഴാഴ്ച നിര്‍ണായക കോവിഡ് അവലോകന യോഗം; കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത. വ്യാഴാഴ്ച കോവിഡ് അവലോകന യോഗം ചേരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലാണുള്ളത്. അദ്ദേഹം യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.[www.malabarflash.com]

മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യ വകുപ്പു മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി, വകുപ്പു സെക്രട്ടറിമാരും ആരോഗ്യ വിദഗ്ധരുമാണ് കോവിഡ് അവലോകനയോഗത്തില്‍ പങ്കെടുക്കുക. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ അത് വിലയിരുത്തികൊണ്ടുള്ള നിയന്ത്രണങ്ങളുണ്ടാകാനാണ് സാധ്യത. സമ്പൂര്‍ണ ലോക്ഡൗണ്‍ എന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ല. സാമ്പത്തികരംഗത്തെയും തൊഴില്‍മേഖലയെയും സാരമായി ബാധിക്കുമെന്നതിനാലാണ് ഇത്. ജനങ്ങള്‍ സ്വയംനിയന്ത്രണം പാലിക്കുക എന്നതാണ് അഭികാമ്യമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. 

അതേസമയം ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലും പോലീസ് സേനയിലും കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സെക്രട്ടേറിയേറ്റിന്റെ പ്രവര്‍ത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ലൈബ്രറിയും അടച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ജീവനക്കാരുടെ സംഘടനകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.

പോലീസ് സേനയിലും കോവിഡ് വ്യാപിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 610 പോലീസുകാര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്താണ് കൂടുതല്‍ പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചിട്ടുള്ളത്. തിരുവനന്തപുരം സിറ്റി പോലീസ് പരിധിയില്‍ ക്രമസമാധാനപാലന ചുമതല വഹിക്കുന്ന 95 പോലീസുകാര്‍ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. വലിയതുറ സ്‌റ്റേഷനിലാണ് കൂടുതല്‍ പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 27 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിട്ടുള്ളത്. സെക്രട്ടേറിയേറ്റിലെ പ്രത്യേക സുരക്ഷാചുമതലയുള്ള ഏഴു പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിച്ചിട്ടുണ്ട്. കൂടാതെ നന്ദാവനം എ.ആര്‍. ക്യാമ്പ്, പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പ് എന്നിവിടങ്ങളിലും രോഗബാധിതരുണ്ട്. 

Post a Comment

0 Comments