NEWS UPDATE

6/recent/ticker-posts

രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി; സമ്പത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയ, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വത്തുവിവരങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കി ദി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.[www.malabarflash.com]


4,847.78 കോടി രൂപയുടെ ആസ്തിയാണ് ബിജെപിക്കുള്ളത്.സമ്പത്തില്‍ രണ്ടാം സ്ഥാനത്ത് മായാവതിയുടെ ബിഎസ്പിയാണ്, 698.33 കോടി. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്, 588.16 കോടി രൂപ ആസ്തി. സിപിഎം (569.51 കോടി), സിപിഐ (29.78 കോടി) എന്നീ പാര്‍ട്ടികള്‍ യഥാക്രമം നാലും ആറും സ്ഥാനത്താണ്.

രാജ്യത്തെ ദേശീയ, പ്രാദേശിക പാര്‍ട്ടികളുടെ 2019-20 കാലത്തെ ആസ്തികളും ബാധ്യതകളും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ആര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് (247.78 കോടി), എന്‍സിപി (8.20 കോടി) എന്നിവരാണ് യഥാക്രമം അഞ്ചും ഏഴും സ്ഥാനത്ത്.7 ദേശീയ പാര്‍ട്ടികളുടെയും 44 പ്രാദേശിക പാര്‍ട്ടികളുടെയും വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

ദേശീയ പാര്‍ട്ടികള്‍ക്ക് ആകെ 6,988.57 കോടി രൂപയുടെ ആസ്തിയും പ്രാദേശിക പാര്‍ട്ടികള്‍ക്ക് 2,129.38 കോടിയുടെയും ആസ്തിയുണ്ട്.പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും സമ്പന്നര്‍ സമാജ്വാദി പാര്‍ട്ടിയാണ്. 563.47 കോടിയുടെ സ്വത്താണ് എസ്പിക്കുള്ളത്. രണ്ടാം സ്ഥാനത്ത് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) 301.47 കോടി. 267.61 കോടിയുടെ സ്വത്തുള്ള അണ്ണാ ഡിഎംകെയാണ് മൂന്നാം സ്ഥാനത്ത്.

പ്രാദേശിക പാര്‍ട്ടികളുടെ ആസ്തിയില്‍ 76.99 ശതമാനവും സ്ഥിരനിക്ഷേപമാണ്.എസ്പി (434.219 കോടി), ടിആര്‍എസ് (256.01 കോടി), അണ്ണാഡിഎംകെ (246.90 കോടി), ഡിഎംകെ (162.425 കോടി), ശിവസേന (148.46 കോടി), ബിജെഡി (118.425 കോടി) എന്നിങ്ങനെയാണ് സ്ഥിരനിക്ഷേപത്തില്‍ ആദ്യസ്ഥാനങ്ങളിലുള്ള പ്രാദേശിക കക്ഷികളുടെ കണക്ക്.ബിജെപി (3,253 കോടി), ബിഎസ്പി (618.86 കോടി), കോണ്‍ഗ്രസ് (240.90 കോടി), സിപിഎം (199.56), തൃണമൂല്‍ കോണ്‍ഗ്രസ് (1.25 കോടി) സിപിഐ (15.63 കോടി), എന്‍സിപി (1.86 കോടി) എന്നിങ്ങനെയാണ് ദേശീയ പാര്‍ട്ടികളുടെ സ്ഥിരനിക്ഷേപ കണക്ക്.

201920 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ദേശീയ പാര്‍ട്ടികളുടെയും 44 പ്രാദേശിക പാര്‍ട്ടികളുടെയും ആകെ ബാധ്യത 134.93 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment

0 Comments