കോട്ടയം: താഴത്തങ്ങാടി അറുപറയിൽനിന്ന് കാണാതായ ദമ്പതികൾക്കായി മുട്ടത്തെ പാറക്കുളത്തിൽ തിരച്ചിൽ തുടങ്ങി. 2017 ഏപ്രിൽ ആറിന് രാത്രിയാണ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഹബീബ (37) എന്നിവരെ കാണാതായത്.[www.malabarflash.com]
ഹർത്താൽ ദിനമായ അന്ന് രാത്രി ഒമ്പതോടെ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പുതിയ കാറിൽ പുറപ്പെട്ടതായിരുന്നു ഇരുവരും. ഉറക്കമായതിനാൽ രണ്ടു മക്കളെയും കൊണ്ടുപോയില്ല. മടങ്ങിവരാത്തതിനെ തുടർന്ന് പിറ്റേദിവസം ഹാഷിമിെൻറ പിതാവ് അബ്ദുൽ ഖാദർ പോലീസിൽ പരാതി നൽകി. ക്രൈംബ്രാഞ്ച് ആണ് ഇപ്പോൾ കേസന്വേഷിക്കുന്നത്.
വാഹനവുമായി ഇറങ്ങാൻ സാധ്യതയുള്ള കുളമായതിനാലാണ് ഇവിടെ തിരയുന്നത്. ജില്ലയിൽ ഇത്തരത്തിലുള്ള കുളങ്ങളിലെല്ലാം തിരച്ചിൽ നടത്തിയിരുന്നു. കുളത്തിലെ പുല്ല് നീക്കിയശേഷം സ്കൂബാ ടീമിനെ ഉപയോഗിച്ച് കുളത്തിൽ തിരയും. ആഴമുള്ള കുളം വറ്റിക്കാനും ആലോചനയുണ്ട്. വർഷങ്ങൾക്കു മുമ്പ് ചങ്ങനാശ്ശേരി മഹാദേവൻ കൊലക്കേസിൽ മഹാദേവന്റെ മൃതദേഹം കണ്ടെടുത്തതും ഈ കുളത്തിൽ നിന്നാണ്.
ഒരു കാറും രണ്ടു മനുഷ്യരും അപ്രത്യക്ഷമായതിന്റെ ദുരൂഹത നീക്കാൻ ഇതുവരെ പോലീസിനും അന്വേഷണ സംഘത്തിനും സാധിച്ചിട്ടില്ല. മൊബൈൽ ഫോൺ വീട്ടിൽവെച്ചു പോയതിനാൽ ആ വഴിക്കുള്ള അന്വേഷണം ആദ്യമേ നിലച്ചിരുന്നു. സി.സി ടി.വി കാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിജയിച്ചില്ല. കാർ പുഴയിൽ വീണിട്ടുണ്ടാകുമെന്ന സംശയത്തിൽ പോലീസ് മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തി.
റോഡിനോട് ചേര്‍ന്ന തോട്ടിലും ജലാശയങ്ങളിലും തിരച്ചിൽ നടത്തി. വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്ന പ്രത്യേക സ്കാനര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് 'ഹമ്മിങ്ബേര്‍ഡ്' എന്ന സ്വകാര്യ ഡിറ്റക്ടിവ് ഏജന്‍സിയെയും പോലീസ് ഉപയോഗിച്ചിരുന്നു. ദമ്പതികളെ െട്രയിനിൽ കണ്ടതായി മല്ലപ്പള്ളി സ്വദേശികളായ അധ്യാപക ദമ്പതികൾ പോലീസിൽ അറിയിച്ചതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും ഇവരെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ വിവരം ലഭിച്ചില്ല.
വിവിധ ജില്ലകൾ കേന്ദ്രീകരിച്ചുള്ള ബന്ധുക്കളുടെ അന്വേഷണവും വിഫലമായി. ഇതിനിടെ ഇടുക്കി ജില്ലയിൽ ഹാഷിം എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയും പരിശോധന നടത്തി. കേസ് ലോക്കൽ പോലീസാണ് ആദ്യം അന്വേഷിച്ചത്.
തുമ്പൊന്നും കിട്ടാത്ത സാഹചര്യത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
0 Comments