പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ മരണം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആർ റിപ്പോർട്ട്. കണ്ടാലറിയാവുന്ന അഞ്ചുപേരാണ് രാവിലെ 8.45ന് കൊലപാതകം നടത്തിയത്. കാറിലെത്തിയ സംഘം മമ്പറം പുതുഗ്രാമത്ത് റോഡിൽവെച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ അർഷികയുമൊത്ത് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് വെട്ടേറ്റതെന്നും റിപ്പോർട്ടിലുണ്ട്.[www.malabarflash.com]
ചൊവ്വാഴ്ച പാലക്കാട്-തൃശൂർ ദേശീയപാതയിൽ കണ്ണനൂരിൽനിന്ന് ചാക്കിൽപ്പൊതിഞ്ഞ നാല് വാളുകൾ കണ്ടെടുത്തിരുന്നു. ഫോറൻസിക് പരിശോധന ഫലം വരാൻ വൈകുന്നതിനാൽ ഇവ കൊലക്ക് ഉപയോഗിച്ചതാണോയെന്ന് വ്യക്തമല്ല. ഫലം വ്യാഴാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊലയാളികൾ സഞ്ചരിച്ച കാറിെൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.
കാറിന്റെ നമ്പർ പോലീസ് ശേഖരിച്ചിട്ടുണ്ടെങ്കിലും ചിത്രം മാത്രമാണ് പുറത്തുവിട്ടത്. കൊലപാതകത്തിന് പിന്നാലെ ദേശീയപാതയുടെ ഇരുദിശകളിലൂടെ രണ്ട് കാറുകൾ ഓടിച്ചുപോയെന്നാണ് ദൃക്സാക്ഷി മൊഴി. കൊലയാളികൾ സഞ്ചരിച്ചത് പോലീസ് പുറത്തുവിട്ട ചിത്രത്തിലെ കാറിലാണെന്നാണ് നിഗമനം.
50ലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കൊല നടന്ന സമയവും യാത്രാദൂരവും കണക്കിലെടുത്താണ് പോലീസ് രൂപരേഖ തയാറാക്കിയത്. ചില്ലുകളിൽ കൂളിങ് പേപ്പർ ഒട്ടിച്ചത് കാറിലുള്ളവരുടെ വരവും പോക്കും മറ്റുള്ളവരുടെ കണ്ണിൽപ്പെടാതിരിക്കാനാണെന്ന് പോലീസ് പറയുന്നു. പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസ്, ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ ഉൾപ്പെടെ 34 അംഗ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
0 Comments