മംഗളൂരു: സ്വത്തുതർക്കത്തെത്തുടർന്ന് ഫോട്ടോഗ്രാഫറെ ബന്ധുക്കൾ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി വനത്തിൽ കുഴിച്ചിട്ടു. മംഗളൂരു സ്വദേശിയും നിലവിൽ മൈസൂരു സുബ്രഹ്മണ്യ നഗറിൽ താമസക്കാരനുമായ ജഗദീഷാണ് (58) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ പോലീസ് പടുവന്നൂർ സ്വദേശി സുബ്ബയ്യ റായ് എന്ന ബാലകൃഷ്ണ, ഭാര്യ ജയലക്ഷ്മി, മകൻ പ്രശാന്ത്, അയൽവാസിയായ ജീവൻ പ്രസാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]
ഭാര്യയോടും മകനോടുമൊപ്പം മൈസൂരുവിൽ താമസിച്ചിരുന്ന ജഗദീഷ് സാധാരണയായി പുത്തൂരിലെത്തി ആര്യാപ്പു ഗ്രാമത്തിലെ കൃഷിസ്ഥലം നോക്കി രണ്ടുമൂന്നു ദിവസത്തിനുള്ളിൽ മടങ്ങാറാണ് പതിവ്.
നവംബർ 18ന് പുലർച്ചെ ഇയാൾ ബസിൽ പുത്തൂരിലെ വീട്ടിൽ എത്തിയിരുന്നു. പിന്നീട് മൈസൂരിലെ വീട്ടിൽ തിരിച്ചെത്തിയില്ല. ഇതുസംബന്ധിച്ച് സഹോദരൻ ശശിധർ സാമ്പ്യ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ജഗദീഷിന്റെ അമ്മാവനായ ബാലകൃഷ്ണ എന്ന സുബ്ബയ്യ റായിയുമായുള്ള ഭൂമി തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ചുറ്റിക കൊണ്ട് തലക്ക് അടിയേറ്റ ജഗദീഷ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. മൂന്നു പ്രതികളും ചേർന്ന് മൃതദേഹം സമീപത്തെ മഗുളി സംരക്ഷിത വനത്തിൽ കുഴിച്ചിട്ടു. ഇവരുടെ വീട്ടിൽ നിന്ന് 300 മീറ്റർ മാത്രം അകലെയാണ് മൃതദേഹം സംസ്കരിച്ച സ്ഥലം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മംഗളൂരുവിലെ വെൻലോക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
0 Comments