NEWS UPDATE

6/recent/ticker-posts

സീരിയല്‍ നിര്‍മാണത്തിനെന്ന പേരില്‍ വീട് വാടകയ്‌ക്കെടുത്ത് കോടികളുടെ വ്യാജ കറന്‍സി നിര്‍മാണം; മുഖ്യകണ്ണിയായ സ്ത്രീ പിടിയില്‍

കൊച്ചി: സീരിയല്‍ നിര്‍മാണത്തിനെന്ന പേരില്‍ കൂത്താട്ടുകുളത്തിനടുത്തെ പൈങ്കുറ്റിയില്‍ ആഡംബര വീട് വാടകക്കെടുത്ത് കോടികളുടെ വ്യാജ കറന്‍സി നിര്‍മിച്ച സംഘത്തിലെ മുഖ്യകണ്ണിയായ സ്ത്രീ പിടിയില്‍.[www.malabarflash.com] 

കള്ളനോട്ട് നിര്‍മിച്ച ഏഴംഗ സംഘത്തിന് സാമ്പത്തികസഹായം നല്‍കിയ ചെന്നൈ ആവടി മിലിട്ടറി കോളനിയിലെ ലക്ഷ്മി (48)യെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. പ്രതികളുടെ ഫോണ്‍ കോള്‍ രേഖ പരിശോധിച്ചതില്‍നിന്നാണ് ലക്ഷ്മിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് സൈബര്‍സെല്ലിന്റെ സഹായത്തോടെ കുമളിയില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

കള്ളനോട്ട് സംഘമെന്ന വ്യാജേനെ ഇവരെ ഫോണില്‍ ബന്ധപ്പെട്ട് കുമളി ബസ് സ്റ്റാന്‍ഡിലേക്ക് എത്തിക്കുകയായിരുന്നു. ഓട്ടോയില്‍ വേഷംമാറി എത്തിയ ഉദ്യോഗസ്ഥര്‍ പണം കൈമാറുന്നതിനിടെ ലക്ഷ്മിയെ പിടികൂടി. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പതിനായിരം രൂപയും പിടിച്ചെടുത്തു. ഇവരുടെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. 

കടംകയറി ചെന്നൈയിലെ ഷോപ്പ് പൂട്ടേണ്ടി വന്നതോടെയാണ് ലക്ഷ്മി തട്ടിപ്പിലേക്ക് തിരിഞ്ഞത്. കടം തട്ടിപ്പിലൂടെ വീട്ടിയെന്നാണ് മൊഴി. അടുത്തിടെ 60 ലക്ഷത്തിലധികം രൂപ ഇവരുടെ അക്കൗണ്ടില്‍വന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പിറവത്ത് നിര്‍മിച്ച വ്യാജനോട്ടുകള്‍ രണ്ടുഘട്ടമായി ഇവര്‍ കൈപ്പറ്റിയതായി അന്വേഷണസംഘം പറഞ്ഞു. 

കേസില്‍ അറസ്റ്റിലായ തങ്കമുത്തുവഴിയാണ് പിറവം നോട്ടടി സംഘത്തിന്റെ മുഖ്യ ആസൂത്രകന്‍ സുനില്‍കുമാറുമായി ലക്ഷ്മി പരിചയപ്പെടുന്നത്. നോട്ട് നിര്‍മാണത്തിന് പലവട്ടം പിടിയിലായ സുനില്‍കുമാറിന്റെ സംഘത്തിന് പേപ്പറും പ്രിന്ററും പിറവത്ത് എത്തിച്ചുനല്‍കിയത് ലക്ഷ്മിയാണ്. സംഘം കോടികളുടെ കള്ളനോട്ട് അടിച്ച് വിതരണം ചെയ്‌തെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.

Post a Comment

0 Comments