മുംബൈ: പുതിയതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍ കാര്‍ഡിനെ വിലക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആർ.ബി.ഐയുടെ ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.[www.malabarflash.com]
വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും നിലവില്‍ മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകും. ആവശ്യത്തിന് സമയം അനുവദിച്ചിട്ടും റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ആര്‍.ബി.ഐ പ്രസ്താവനയില്‍ പറഞ്ഞു. മുന്‍പ് സമാനമായ രീതിയില്‍ അമേരിക്കന്‍ എക്‌സ്‌പ്രെസ് ബാങ്കിങ് കോര്‍പ്, ഡൈനേഴ്‌സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ എന്നിവരുടെ കാര്‍ഡുകളും ആര്‍.ബി.ഐ. വിലക്കിയിരുന്നു.
2018ല്‍ പുറത്തിറക്കിയ ഒരു സര്‍ക്കുലറില്‍ എല്ലാ കാര്‍ഡ് ദാതാക്കളോടും പേയ്‌മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട ഡാറ്റ ഇന്ത്യയിലുള്ള സിസ്റ്റത്തില്‍ ശേഖരിച്ച് രേഖപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആറ് മാസത്തെ സമയപരിധിയാണ് ഇതിനായി നല്‍കിയത്. സര്‍ക്കുലര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയെടുത്തത്.
0 Comments