NEWS UPDATE

6/recent/ticker-posts

ലീന പോളിനെ ഭീഷണിപ്പെടുത്തിയത് സമ്മതിച്ച് രവി പൂജാരി; ക്വട്ടേഷന്‍ പെരുമ്പാവൂര്‍- കാസറകോട്‌ സംഘത്തിന്റേത്; ‘വെടിവെപ്പ് നടത്തിയത് തന്റെ സംഘമല്ല’

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയെന്ന് സമ്മതിച്ച് രവി പൂജാരി. പെരുമ്പാവൂര്‍- കാസറകോട്‌ സംഘം തനിക്ക് ക്വട്ടേഷന്‍ നല്‍കിയിരുന്നെന്നും നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും രവി പൂജാരി കുറ്റസമ്മതം നടത്തി. എന്നാല്‍ വെടിവെപ്പു നടത്തിയത് തന്റെ സംഘമല്ലെന്നാണ് രവി പൂജാരിയുടെ അവകാശപ്പെടുന്നത്.


നടി ലീന മരിയ പോളിനെ നിരവധി തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ സംഘമോ താന്‍ ഏര്‍പ്പാട് ചെയ്തവരോ അല്ല വെടിവെപ്പ് നടത്തിയതെന്നാണ് രവി പൂജാരിയുടെ മൊഴി.

അധോലോക കുറ്റവാളി രവി പൂജാരിയെ കേസിലെ ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിച്ചത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ ഇയാളെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ മുതല്‍ ചോദ്യം ചെയ്തുവരികയായിരുന്നു.

കേസിലെ മൂന്നാം പ്രതിയായ ഇയാളെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ബംഗളൂരുവിലെത്തിച്ച് കോടതിയില്‍ ഹാജരാക്കണം എന്നാണ് നിര്‍ദ്ദേശം. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ജൂണ്‍ എട്ട് വരെയാണ് ഇയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

2018 ഡിസംബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. രവി പൂജാരിയുടെ സംഘമാണ് വെടിവെയ്പ്പിന് പിന്നിലെന്ന് ലീന പോലീസിന് മൊഴി നല്‍കിയിരുന്നു. തന്നോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും പണം നല്‍കിയില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമായിരുന്നു ലീനയുടെ മൊഴി. പിന്നീട് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും രവി പൂജാരി ചെയ്തിരുന്നു.

Post a Comment

0 Comments