ബുധനാഴ്ച പുലർച്ച ഒരുമണിയോടെ വീട്ടിൽ പ്രസവവേദന അനുഭവപ്പെട്ട ഇവർ ഇളയ മകനോട് വയറുവേദനയുണ്ടെന്ന് പറഞ്ഞ് പുറത്തിറങ്ങി വീടിനടുത്തുള്ള റബർതോട്ടത്തിലെ പാറക്കല്ലിന് മുകളിലെത്തി ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പൊക്കിൾകൊടി മുറിച്ചുമാറ്റിയശേഷം കൈയിൽ കരുതിയിരുന്ന രണ്ട് ഷർട്ടുകളിൽ കുഞ്ഞിനെ പൊതിഞ്ഞ് 500 മീ. ദൂരമുള്ള പാറമടയുടെ മുകളിലെത്തി കുഞ്ഞിന്റെ ദേഹത്ത് കല്ല് കെട്ടിയശേഷം ജീവനോടെ വലിച്ചെറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ കരച്ചിൽ പുറംലോകമറിയാതിരിക്കാൻ വായിൽ തുണി തിരുകി. ഗർഭിണിയായ വിവരം മറച്ചുവെച്ച ശാലിനി പ്രസവിച്ചയുടൻ കുഞ്ഞിനെ കൊലപ്പെടുത്താൻ നേരത്തേ തീരുമാനിച്ചിരുന്നതായി പോലീസിന് മൊഴി നൽകി.
കൂലിപ്പണിക്കാരിയായ ഇവർക്ക് മറ്റു നാലു മക്കളുണ്ട്. ഭർത്താവുപേക്ഷിച്ച തനിക്ക് വീണ്ടും കുഞ്ഞുണ്ടാവുന്ന നാണക്കേടോർത്താണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. നാല് കുട്ടികൾക്കൊപ്പമാണ് വർഷങ്ങളായി ഇവർ താമസിക്കുന്നത്.
പിണങ്ങിക്കഴിയുന്ന പിതാവിനെ വിളിച്ച് മൂത്ത മകനാണ് അമ്മ ഗുരുതരാവസ്ഥയിൽ വീട്ടിൽ കിടക്കുന്ന കാര്യം അറിയിച്ചത്. ഉടൻ പിതാവ് വീട്ടിലെത്തിയെങ്കിലും അകത്തുകയറാൻ ശാലിനി അനുവദിച്ചില്ല. തുടർന്ന് ഇദ്ദേഹം പഞ്ചായത്ത് അംഗത്തെ വിവരമറിയിക്കുകയായിരുന്നു. അവരെയും അകത്തുകടക്കാൻ അനുവദിച്ചില്ല. വീട്ടിൽ കയറിയാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ നാട്ടുകാർ പുത്തൻകുരിശ് പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സഹായം തേടി.
രക്തം വാർന്ന് അവശനിലയിലായതോടെ ഇവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് എറണാകുളം ഗവ. ആശുപത്രിയിലേക്കും മാറ്റി. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം അറിയുന്നത്. ഇതേതുടർന്ന് പോലീസ് ചോദ്യംചെയ്തപ്പോഴാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.
കുഞ്ഞ് ചാപിള്ളയായതിനാലാണ് മടയിൽ എറിഞ്ഞതെന്നായിരുന്നു ആദ്യമൊഴി. ഇക്കാര്യം മുഖവിലക്കെടുക്കാതെ പോലീസ് നടത്തിയ പരിശോധനയിലാണ് കൃത്യം തെളിഞ്ഞത്.
പുത്തൻകുരിശ് ഡിവൈ.എസ്.പി ജി. അജയ്നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വഷണം നടത്തിയത്. പ്രസവസമയത്തും കൊലപ്പെടുത്താനും ബാഹ്യസഹായം ലഭ്യമായിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറയുന്നു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശാലിനിയെ ആശുപത്രിയിൽ റിമാൻഡ് ചെയ്തു.
0 Comments