NEWS UPDATE

6/recent/ticker-posts

ബേക്കലിൽ വൻ സ്പിരിറ്റ് വേട്ട; മീൻ വണ്ടിയിൽ കടത്തുകയായിരുന്ന 2100 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ

ഉദുമ: ബേക്കലിൽ വൻ സ്പിരിറ്റ് വേട്ട. മീൻ വണ്ടിയിൽ കടത്തുകയായിരുന്ന 2100 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ. മംഗളൂരുവിൽ നിന്ന് തൃശ്ശൂരിലേക്ക് കടത്താൻ ശ്രമിച്ച സ്പിരിറ്റാണ് ബേക്കല്‍ ഡി.വൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.[www.malabarflash.com]


രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പോലീസ് സ്പിരിറ്റ് പിടികൂടിയത്. മീൻവണ്ടിയിലുണ്ടായിരുന്ന മഞ്ചേശ്വരം കുഞ്ചത്തൂര്‍ സക്കീര്‍ മന്‍സിലിലെ അബ്ദുല്‍റഹ്‌മാന്‍ മുബാറക്ക് (30), കുഞ്ചത്തൂര്‍ ആമിന മന്‍സിലിലെ സെയ്ദ് മുഹമ്മദ് ഇമ്രാന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. കെ.എ 19-എ.ഡി 2031 പിക്കപ്പ് കസ്റ്റഡിയിലെടുത്തു.

35 ലിറ്ററിന്‍റെ 60 കന്നാസുകളിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. മംഗളുരുവിൽ നിന്നും കയറ്റിയ സ്പിരിറ്റ് കോഴിക്കോട് രാമനാട്ടുകരയിൽ ഇറക്കണമെന്നായിരുന്നു കയറ്റി അയച്ചയാൾ പിടിയിലായ മുബാറക്കിനും ഇമ്രാനും കൊടുത്ത നിർദ്ദേശം. എന്നാൽ ഇരുവരും കണ്ണൂർ എത്തും മുമ്പ് ആരോ ഒറ്റിയിട്ടുണ്ടെന്നും അങ്ങോട്ട് പോകേണ്ടെന്നും ഫോൺ സന്ദേശം ലഭിച്ചു. തുടർന്ന് കണ്ണൂരിൽ നിന്ന് സ്പിരിറ്റുമായി മടങ്ങുമ്പോഴാണ് പാലക്കുന്നിൽ വച്ച് വണ്ടി തടഞ്ഞ് നിർത്തി ബേക്കൽ പോലീസ് പിടികൂടിയത്.

മീൻ വിൽക്കുന്നതിന് ഇളവ് നൽകിയിട്ടുള്ളതിനാൽ മീൻ വണ്ടികൾ അധികവും അതിർത്തിയിലോ മറ്റ് കേന്ദ്രങ്ങളിലോ പരിശോധിക്കുന്നത് കുറവാണ്. ഇത് മുതലെടുത്താണ് സംഘം സിപിരിറ്റ് കടത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

പിടിയിലായവർ ഇതിനുമുമ്പും സിപിരിറ്റ് കടത്തിയിട്ടുണ്ട്. മംഗളുരുവിൽ നിന്ന് സ്പിരിറ്റ് കയറ്റിവിട്ട ആളം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

സി.ഐ പ്രതീഷ്, എസ്.ഐമാരായ അനില്‍ബാബു, സി. ലത്തീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിത്ത്, നിഖില്‍, പ്രശാന്ത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments