NEWS UPDATE

6/recent/ticker-posts

‘ഹൈക്കോടതിയും ചീഫ് ജസ്റ്റിസും തള്ളിയ കേസിലാണ് ലോകായുക്തയുടെ വിധി’; നടപടി വിദഗ്ധ ആലോചനയ്ക്ക് ശേഷമെന്ന് കുറ്റക്കാരനാക്കിയ വിധിയില്‍ കെടി ജലീല്‍

തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ കെടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത വിധിക്ക് പിന്നാലെ പ്രതികരണവുമായി മന്ത്രി. മുന്‍ ഗവര്‍ണറും മുന്‍ ചീഫ് ജസ്റ്റിസുമായ പി സദാശിവവും ഹൈക്കോടതിയും തള്ളിയ കേസിലാണ് ലോകായുക്തയുടെ വിധി.[www.malabarflash.com] 

വിധി പകര്‍പ്പ് കിട്ടിയ ശേഷം നിയമവിദഗ്ധരുമായു ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും ജലീല്‍ പറഞ്ഞു. 

‘ബഹുമാനപ്പെട്ട ഹൈകോടതിയും ബഹുമാനപ്പെട്ട മുന്‍ കേരള ഗവര്‍ണ്ണറും സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോള്‍ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്’, ജലീല്‍ വ്യക്തമാക്കി. 

ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നുമാണ് ലോകായുക്തയുടെ വിധി. മുഖ്യമന്ത്രി തുടര്‍ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു. വിധിപ്പകര്‍പ്പ് മുഖ്യമന്ത്രിക്ക് കൈമാറും. 

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെടി അദീപിനെ നിയമിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അദീപിന്റെ നിയമനത്തിന് വേണ്ടി ജലീല്‍ ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തിയെന്നാണ് ആരോപണം. 

വികെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവെച്ചാണ് ലോകായുക്തയുടെ റിപ്പോര്‍ട്ട്. ജലീല്‍ സത്യ പ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജന പക്ഷപാതം കാണിച്ചെന്നുമാണ് ലോകായുക്ത ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ല. സ്ഥാനത്തുനിന്നും ജലീലിനെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

Post a Comment

0 Comments