NEWS UPDATE

6/recent/ticker-posts

റിയാസ് മൗലവി വധക്കേസില്‍ ഹാജരാകാത്ത പ്രതിഭാഗം സാക്ഷിക്കെതിരെ ജില്ലാകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

കാസര്‍കോട്: പഴയ ചൂരി മദ്രസാ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിസ്താരവേളയില്‍ ഹാജരാകാതിരുന്ന പ്രതിഭാഗം സാക്ഷിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.[www.malabarflash.com]

വാദിഭാഗത്തെ മുഴുവന്‍ സാക്ഷികളെയും പ്രതിഭാഗത്തെ മറ്റ് സാക്ഷികളെയും വിസ്തരിച്ചെങ്കിലും പ്രതിഭാഗത്തെ സാക്ഷികളില്‍ ഒരാളായ ക്ഷേത്രഭാരവാഹി മാത്രം ഹാജരായില്ല. മൂന്ന് തവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്നതിനാല്‍ ഈ സാക്ഷിക്കെതിരെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസയക്കുകയായിരുന്നു. 

ക്ഷേത്രഭാരവാഹി സ്ഥലത്തില്ലെന്നാണ് പ്രതിഭാഗം കോടതിയെ ധരിപ്പിച്ചത്. കേസ് തുടര്‍നടപടികള്‍ക്കായി കോടതി ഏപ്രില്‍ 12ലേക്ക് മാറ്റിവെച്ചു. 

കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് റിയാസ് മൗലവി വധക്കേസിലെ പ്രതികള്‍.

കേസിന്റെ വിചാരണ ജില്ലാ കോടതിയില്‍ പൂര്‍ത്തിയായിരുന്നു. ക്ഷേത്രഭാരവാഹി ഹാജരാകാത്തതിനാല്‍ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാനാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കേസില്‍ വിധി പറയുന്നതിനുള്ള തീയതി തീരുമാനിക്കാനാവുകയുള്ളൂ. 

2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് മൂന്നംഗസംഘം റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാസര്‍കോട് ടൗണ്‍ പോലീസാണ് കൊലക്കുറ്റത്തിന് കേസെടുത്തതെങ്കിലും അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുകയും പ്രതികള്‍ അറസ്റ്റിലാകുകയുമായിരുന്നു.

പ്രദേശത്ത് സാമുദായിക സംഘര്‍ഷമുണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയതെന്നാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്.

Post a Comment

0 Comments