NEWS UPDATE

6/recent/ticker-posts

കോഴിക്കോട്ടുനിന്ന് 10 കിലോ സ്വര്‍ണം കവര്‍ന്നു,തെറ്റിദ്ധരിപ്പിക്കാന്‍ സ്വയംകുത്തി,പ്രതികള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കല്ലായിയിലെ സ്വർണ്ണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്ന് പത്ത് കിലോയിലധികം സ്വർണം കവർന്ന കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ ജിതേന്ദ്രസിങ്ങ് (27), പങ്കജ് സിങ്ങ് (23) എന്നിവരെയാണ് കസബ സിഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അതിസാഹസികമായി പിടികൂടിയത്. 
[www.malabarflash.com]

ഏപ്രിൽ മാസം മൂന്നാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

സ്വർണ്ണ വ്യാപാരിയുടെ കല്ലായിലെ പതിനൊന്നാം നിലയിലുള്ള ഫ്ലാറ്റിൽ കയറി ജീവനക്കാരനായ രാജസ്ഥാൻ സ്വദേശി ജിതേന്ദ്രസിങ്ങിനെ കുത്തിപ്പരിക്കേൽപ്പിച്ച് ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു എന്ന് പരാതിയിൽ കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. 

പരിക്കേറ്റ ജിതേന്ദ്രസിങ്ങ് ആശുപത്രിയിൽ ഐസിയുവിൽ ആയത് പോലീസിൻെറ പ്രാരംഭ അന്വേഷണത്തെ സാരമായി ബാധിച്ചു. ഇതിനിടയിൽ സംഭവസ്ഥലത്തെ സിസിടിവികളും മറ്റും പരിശോധിച്ചപ്പോൾ ആസൂത്രിതമായിട്ടാണ് കവർച്ച നടത്തിയതെന്ന് മനസ്സിലാക്കിയ പോലീസ് സ്വർണ്ണ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നവരെ നിരീക്ഷിച്ചുവരികയായിരുന്നു.

തുടർന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജിൻ്റെ നിർദേശപ്രകാരം നോർത്ത് അസിസ്റ്റൻറ് കമ്മീഷണർ എ.വി. ജോണിന്റെ കീഴിൽ കസബ സിഐ ഷാജഹാന്റെ നേതൃത്വത്തിൽ സിറ്റിയിലെ ഡാൻ സാഫ് അംഗങ്ങളെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശാസ്ത്രീയ പരിശോധനകളുടെയും പരിസര പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിൽ പരിക്കേറ്റ ജിതേന്ദ്രസിങ്ങിൻ്റെ സഹായം കൂടാതെ പുറത്ത് നിന്നുള്ള ഒരാൾക്കും കവർച്ച നടത്താൻ സാധിക്കില്ല എന്ന് മനസിലാക്കിയ അന്വേഷണ സംഘം ഇയാളെ പലതവണ മാറി മാറി ചോദ്യം ചെയ്തു.

അവസാനം ജിതേന്ദ്രസിങ്ങിന് പിടിച്ച് നിൽക്കാനായില്ല. കവർച്ച ചെയ്തത് താനടക്കമുള്ള മൂന്ന് രാജസ്ഥാൻ സ്വദേശികൾ ആണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. കവർച്ചക്കായി കൂട്ടുപ്രതികളായ രാജസ്ഥാൻ സ്വദേശികളായ പങ്കജ് സിങ്ങ് രജപുത് , പർവീൺ സിങ്ങ് എന്നിവരെ ഫ്ലാറ്റിന് സമീപത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് താമസിപ്പിച്ച് കവർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുക്കുകയാണ് ഇയാൾ ചെയ്തത്. സംഭവ ദിവസം രാത്രി ജീവനക്കാരനായ പ്രതി കൂടെയുണ്ടായിരുന്ന ജീവനക്കാരനെ ഭക്ഷണം വാങ്ങാനെന്ന വ്യാജേന പുറത്തു പറഞ്ഞയച്ചു.

ഈ സമയം ലോഡ്ജിൽ താമസിച്ച പ്രതികൾ ഫ്ലാറ്റിൽ വരികയും ഒരാളെ ഫ്ലാറ്റിനു മുന്നിൽ നിരീക്ഷണത്തിന് ഏർപ്പെടുത്തി. മറ്റൊരാൾ ജീവനക്കാരനായ പ്രതിക്ക് പിന്നാലെ പതിനൊന്നാം നിലയിലുള്ള ഫ്ലാറ്റിൽ എത്തുകയും ആദ്യം ഫ്ലാറ്റിൽ എത്തിയ ജീവനക്കാരനായ പ്രതി വാതിൽ തുറന്നുകൊടുത്തു സി സി ടി വി ഓഫ് ചെയ്തു അനുകൂലമായ സാഹചര്യം ഒരുക്കിയ ശേഷം സംഘം ചേർന്ന് ഫ്ലാറ്റിലെ രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ എടുത്തു. പങ്കജ് സിങ്ങ് എന്ന പ്രതിയെ പറഞ്ഞയച്ച ശേഷം ജിതേന്ദ്ര സിങ്ങ് പോലീസിനെയും മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി സ്വന്തം ശരീരത്തിൽ കത്തികൊണ്ട് കുത്തി മുറിവുണ്ടാക്കി. മൽപ്പിടുത്തം നടത്തി കവർച്ച ചെയ്തതാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച് ബോധരഹിതനായി അഭിനയിച്ച് തറയിൽ കിടക്കുകയാണ് ഉണ്ടായതെന്ന് പോലീസ് അറിയിച്ചു.

പ്രതികൾ രാജസ്ഥാൻ സ്വദേശികളായ ജിതേന്ദ്ര സിങ്ങ്, പങ്കജ് സിങ്ങ് രജപുത്, പർവീൺ സിങ്ങ് ആണെന്ന് മനസ്സിലായതിനെ തുടർന്ന് കസബ സിഐയുടെ നേതൃത്വത്തിൽ അന്വേഷണസംഘം രാജസ്ഥാനിലേക്ക് പുറപ്പെട്ടു. രാജസ്ഥാൻ - ഗുജറാത്ത് ബോർഡർ ഉള്ള പ്രതികളുടെ വീട് കണ്ടെത്തിയതെങ്കിലും പ്രതികൾ വീട്ടിൽ ഇല്ലെന്ന് മനസ്സിലാക്കിയ പോലീസ് ബോംബെയിൽ പ്രതികൾ ഉണ്ടെന്ന് മനസിലാക്കിയതിനാൽ ബോംബെയിലേക്ക് യാത്രതിരിച്ചു. ബോംബെയിൽ എത്തിയ പോലീസ് പ്രതികൾ ഉണ്ടാവാൻ സാധ്യതയുള്ള ബോബെയിലെ വിശാൽ ഹട്ട് ചേരിയിൽ രാത്രി രാത്രി മുഴുവൻ സമയവും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

പോലീസ് സാന്നിധ്യം മനസ്സിലാക്കിയ പ്രതി അവിടെനിന്നും തന്ത്രപൂർവ്വം ഗോവയിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇതു മനസ്സിലാക്കിയ പോലീസ് ഗോവയിലേക്ക് തിരിച്ചു ഇവർ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തിൽ ഗോവയിൽ നിന്നും പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു. 

പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതിൽ കളവ് നടത്തിയ സ്വർണാഭരണങ്ങൾ മുംബൈയിലുള്ള തന്‍റെ ഭാര്യ വീടിനടുത്തുള്ള ഗാട്ട് കോപ്പർ എന്ന സ്ഥലത്തുള്ള വിശാൽ ഘട്ട് എന്ന മലമുകളിൽ ഉള്ള പത്തോളം കുടുംബ സുഹൃത്തുക്കളുടെ വീട്ടിൽ എട്ടു കിലോയോളം സ്വർണാഭരണങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട് പ്രതി പോലീസിനോട് പറഞ്ഞു.

ഉടൻതന്നെ ഗോവയിൽ നിന്നും പ്രത്യേക അന്വേഷണ സംഘം ബോംബെയിലേക്ക് തിരിച്ചു. രാത്രിയിൽ ബോംബെയിൽ എത്തിയ അന്വേഷണസംഘം വിശാൽ ഘട്ട് ചേരിയിൽ കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിലും ചേരിനിവാസികൾ ഉണർന്നാൽ തങ്ങളുടെ ദൗത്യം നിറവേറ്റാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ സംഘം രാത്രി പത്തോളം വീടുകളിൽ തിരച്ചിൽ നടത്തി രാവിലെ 5 മണി ആവുമ്പോഴേക്കും എട്ടു കിലോയോളം സ്വർണാഭരണങ്ങൾ കണ്ടെടുത്തു.

ശേഷിച്ച സ്വർണാഭരണങ്ങൾ പർവീൺ സിങ്ങിന്റെ കൈവശമാണെന്ന് വീണ്ടും ചോദ്യം ചെയ്തതിൽ മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. 

അന്വേഷണ സംഘത്തിൽ കസബ ഇൻസ്പെക്ടർ യു.കെ. ഷാജഹാൻ, എസ്ഐ ശ്രീജേഷ് ഡാൻ സാഫ് അംഗങ്ങളായ എഎസ് ഐ മാരായാ മുഹമ്മത്ഷാഫി ,സജി എം , എസ് സി പി ഒ മാരായ അഖിലേഷ് , ജോമോൻ, സി പി ഒ ജിനേഷ് . കസബ സ്റ്റേഷനിലെ എസ് സി പി ഒ മാരായ രതീഷ് , ശിവദാസൻ സി, രഞ്ജീഷ്, ഷറീന, സി പി ഒ വിഷ്ണു എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments