NEWS UPDATE

6/recent/ticker-posts

ഖത്തറിൽ കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദവും; ഈയാഴ്ച മരിച്ചത് ഏഴുപേർ, വെള്ളിയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ

ദോഹ: ഖത്തറിൽ കൊറോണ വൈറസിൻെറ ദക്ഷിണാഫ്രിക്കൻ വകഭേദവും കണ്ടെത്തി. ഏറെ മാരകമായ ഈ വൈറസ് ബാധിച്ച് ഈ ആഴ്ച രാജ്യത്ത് മരിച്ചത് ഏഴുപേർ.[www.malabarflash.com]

കോവിഡ് 19 ദേശീയപദ്ധതി അധ്യക്ഷനും ദേശീയ സാംക്രമിക രോഗ പ്രതിരോധ സമിതി ചെയർമാനുമായ ഡോ. അബ്ദുൽലത്തീഫ് അൽ ഖാൽ ആണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. രാത്രി വൈകിയായിരുന്നു പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ നേതൃത്വത്തിൽ വാർത്താസമ്മേളനം നടത്തിയത്.

വൈറസിൻെറ ദക്ഷിണാഫ്രിക്കൻ വകഭേദം രാജ്യത്ത് പുതുതായി കണ്ടെത്തിയതാണ്. നിലവിലുള്ള പ്രധാന ഭീഷണിയായി ഇത് മാറിയെന്നും അദ്ദേഹം പറഞ്ഞു. വൈറസിൻെറ ഈ വകഭേദം രോഗികളിൽ കൂടുതൽ ലക്ഷണങ്ങൾ കാണിക്കില്ല. 

എന്നാൽ ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പെട്ടെന്ന് പടരുന്നു. പലരിലും ഇത് മാരകമാകുന്നുവെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. വൈറസിന്റെ ബ്രിട്ടൻ വകഭേദം ഖത്തറിൽ നേരത്തേ കണ്ടെത്തിയിരുന്നു. ഇതാണ് രോഗബാധ ഏറെ കൂടാൻ കാരണമായത്. സമൂഹത്തിലെ ചിലർ പ്രതിരോധ മാർഗങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതും രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. ബ്രിട്ടൻ വകഭേദത്തേക്കാൾ കൂടുതൽ വ്യാപനശേഷിയുള്ളതാണ് ദക്ഷിണാഫ്രിക്കൻ വകഭേദം.

രാജ്യത്തെ എല്ലാവർക്കും കോവിഡ് വാക്സിൻ നൽകാൻ കൂടുതൽ സമയം ആവശ്യമാണ്. നിലവിൽ 6,50,000 ഡോസ് വാക്സിൻ ആണ് ആകെ നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഖത്തറിൽ മൂന്നുപേർ മരിച്ചിട്ടുണ്ട്. ആകെ മരണം 278 ആയി.

രാജ്യത്ത് കോവിഡ് രോഗികൾ കൂടി വരുന്ന പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി അധ്യക്ഷത വഹിച്ച മന്ത്രിസഭായോഗത്തിലാണ് പുതിയ തീരുമാനം. 

പുതിയ നിയന്ത്രണങ്ങൾ മാർച്ച് 26 വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തിൽ വരിക. നിലവിലുള്ള നിയന്ത്രണങ്ങൾ തുടർന്നും എല്ലാവരും പാലിക്കണം. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും 80 ശതമാനം ജീവനക്കാർ മാത്രം ഓഫിസുകളിൽ എത്തി ജോലി ചെയ്യണം. ബാക്കിയുള്ളവർ വീടുകളിലിരുന്നാണ് ജോലി ചെയ്യേണ്ടത്. ഓഫിസുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഉള്ള യോഗങ്ങൾ പാടില്ല. പങ്കെടുക്കുന്നവർ എല്ലാ കോവിഡ് പ്രതിരോധ മാർഗങ്ങളും പാലിക്കണം.

Post a Comment

0 Comments