NEWS UPDATE

6/recent/ticker-posts

പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയം: സിപിഎമ്മില്‍ കൂട്ടരാജി

പൊന്നാനി: പൊന്നാനി നിയോജക മണ്ഡലം സ്ഥാനാര്‍ഥിയായി നന്ദകുമാറിനെ തീരുമാനിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ സി.പി.എമ്മില്‍ കൂട്ടരാജി. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കാതെ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി അംഗങ്ങള്‍ രാജിവച്ചത്.[www.malabarflash.com]

പൊന്നാനി ലോക്കല്‍ കമ്മിറ്റിയിലെ മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി ടി.കെ. മഷ്ഹൂദ്, ലോക്കല്‍ കമ്മിറ്റിയംഗം എം. നവാസ്, എരമംഗലം ലോക്കല്‍ കമ്മിറ്റിയിലെ നാക്കോല ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവുമായ നവാസ് നാക്കോല, താഴത്തേല്‍പടി ബ്രാഞ്ച് സെക്രട്ടറി അനിരുദ്ധന്‍ കുവ്വക്കാട്ട്, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ പി. അശോകന്‍, ബിജു കോതമുക്ക്, വെളിയങ്കോട് ലോക്കല്‍ കമ്മിറ്റിയിലെ പത്തുമുറി ബ്രാഞ്ച് സെക്രട്ടറി എം.എം. ബാദുഷ, തണ്ണിത്തുറ ബ്രാഞ്ച് സെക്രട്ടറി വി.എം. റാഫി തുടങ്ങിയവര്‍ നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. 


പൊന്നാനി നഗരസഭയിലെ 22 പാര്‍ട്ടി അംഗങ്ങളും പെരുമ്പടപ്പ് ലോക്കല്‍ കമ്മിറ്റിയിലെ 11, മാറഞ്ചേരി ലോക്കല്‍ കമ്മിറ്റിയിലെ നാല് പാര്‍ട്ടി അംഗങ്ങളും രാജിസമര്‍പ്പിച്ചിട്ടുണ്ട്. 

സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനം പുനപ്പരിശോധിച്ചില്ലെങ്കില്‍ വരുദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്നാണ് അറിയുന്നത്. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി മേഖലയില്‍നിന്നുള്ള പാര്‍ട്ടി ജനപ്രതിനിധികളും രാജിവെക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

നന്ദകുമാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുന്നതിനെതിരെ തിങ്കളാഴ്ച പൊന്നാനിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗം താഹിര്‍ ഉള്‍പ്പെടെ നൂറിലേറെ സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.

Post a Comment

0 Comments