NEWS UPDATE

6/recent/ticker-posts

തിരഞ്ഞെടുപ്പ് കമ്മിഷനടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ബി.ജെ.പി. വരുതിയിലാക്കി: വിജയരാഘവന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷനും റിസര്‍വ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബി.ജെ.പി. വരുതിയിലാക്കിയിട്ടുണ്ടെന്നും ഇനി ജുഡീഷ്യറിയേ ബാക്കിയുള്ളൂയെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍.[www.malabarflash.com]

സി.പി.എം മുഖപത്രത്തില്‍ എഴുതിയ 'അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ ക്വട്ടേഷന്‍ സംഘമോ' എന്ന ലേഖനത്തിലാണ് വിജയരാഘവന്റെ ആരോപണം.



നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന രീതിയില്‍ കേന്ദ്ര ഏജന്‍സികളെ തുടലഴിച്ചുവിട്ടതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ അന്വേഷണം തടയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണമെന്നും അതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി. നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴി എന്നാലത്‌ ചീറ്റിപ്പോയെന്നും വിജയരാഘവന്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാല്‍ ജനങ്ങള്‍ക്കു മുമ്പില്‍ അന്വേഷണ ഏജന്‍സിയും അതിനെ നിയന്ത്രിക്കുന്നവരും പരിഹാസ്യരാകുകയാണുണ്ടായത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ദേശീയ നേതാക്കള്‍ ഒരുപോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച അമിത് ഷാ പറഞ്ഞതുതന്നെയാണ് കുറച്ചു ദിവസംമുമ്പ് രാഹുല്‍ ഗാന്ധി ആരോപിച്ചതും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെ അവതരിപ്പിക്കണമെന്ന് തര്‍ക്കിച്ച് ജനങ്ങളെ ചിരിപ്പിക്കുന്ന ബി.ജെ.പി.ക്ക് 2016ല്‍ ഏക സീറ്റ് കിട്ടിയതെങ്ങനെയെന്ന് വിശദീകരിക്കേണ്ടതില്ല. ബി.ജെ.പി. ജയിച്ച നേമത്ത് യുഡിഎഫിന് കെട്ടിവച്ച കാശ് കിട്ടിയില്ല. വോട്ടുമറിക്കല്‍ സുഗമമാക്കാന്‍ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിര്‍ത്തിയില്ല. ബി.ജെ.പി. ജയിച്ചത് അവര്‍ തമ്മില്‍ രഹസ്യധാരണയുളളതുകൊണ്ടായിരുന്നു.

"തിരുവനന്തപുരത്തെ പ്രസംഗത്തില്‍ അമിത് ഷാ സ്വര്‍ണക്കടത്തിനെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 2020 ജൂലൈയിലാണ് നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് ഷായുടെ നേരിട്ട് നിയന്ത്രണത്തിലുള്ള എന്‍ഐഎയും അന്വേഷിക്കാന്‍ തുടങ്ങിയത്. വിദേശത്തുനിന്ന് സ്വര്‍ണം ഇങ്ങോട്ടയച്ച പ്രധാനപ്രതിയെന്ന് എന്‍ഐഎയും കസ്റ്റംസും കണ്ടെത്തിയ വ്യക്തി ഇപ്പോഴും ദുബായില്‍ സുഖമായി കഴിയുന്നു. എന്തുകൊണ്ട് ഈ പ്രതിയെ പിടികൂടി നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നില്ല?"- വിജയരാഘവന്‍ ചോദിച്ചു.

Post a Comment

0 Comments