NEWS UPDATE

6/recent/ticker-posts

യുവതി സ്വർണക്കടത്തിലെ കണ്ണിയെന്ന് സംശയം; തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞു

ആലപ്പുഴ: മാന്നാറിൽനിന്ന് സായുധസംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം. സ്വർണക്കടത്തുമായി ബന്ധമുള്ളവരാണ് സംഘമെന്നാണ് സൂചന.[www.malabarflash.com]

ഇവർക്ക് പ്രാദേശികമായി സഹായം ലഭിച്ചെന്നും പോലീസ് പറയുന്നു. യുവതിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും പോലീസിന് സൂചന ലഭിച്ചു. സ്വർണക്കടത്തിലെ കണ്ണിയാണ് ഇവരെന്നാണ് സംശയിക്കുന്നത്.

ദുബൈയില്‍ നിന്ന് സ്വര്‍ണം കടത്താന്‍ യുവതിയെ ഉപയോഗിച്ചു. യുവതിയുടെ കയ്യില്‍ ഒന്നരക്കിലോ സ്വര്‍ണം കൊടുത്തുവിട്ടു. എന്നാ‌ല്‍ സ്വര്‍ണം എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചെന്ന് യുവതി മൊഴി നല്‍കി. സ്വര്‍ണമോ പണമോ ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടു പോയതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.


ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ. ജോസിന്റെ നേതൃത്വത്തിൽ മാന്നാർ പോലീസ് സ്റ്റേഷനിൽവെച്ച് ഇവരിൽനിന്ന് മൊഴിയെടുത്തു. അവശനിലയിലായതിനാൽ വൈദ്യപരിശോധനക്കുശേഷം ഓൺലൈൻ വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു.

സായുധസംഘം വീടുവളഞ്ഞ് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിക്കുകയായിരുന്നു. മാന്നാർ കുരട്ടിക്കാട് ഏഴാം വാർഡിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം വിസ്മയ വിലാസത്തിൽ (കോട്ടുവിളയിൽ) ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് (39) വടക്കഞ്ചേരി മുടപ്പല്ലൂരിൽ വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. ഇവർ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടിലുണ്ടായിരുന്ന മാതാവിനെയും സഹോദരനെയും ബന്ദിയാക്കി യുവതിയെ തട്ടിക്കൊണ്ടുപോയത്. ദുബൈയിൽ സൂപ്പർമാർക്കറ്റിൽ കാഷ്യറായിരുന്ന ബിന്ദു ലോക്ഡൗണിനുമുമ്പ് നാട്ടിലെത്തിയതാണ്. തിരികെ പോകാൻ കഴിയാതിരുന്നതിനാൽ ജോലി നഷ്ടപ്പെട്ടു. പുതിയ ജോലി അന്വേഷിച്ച് സന്ദർശകവിസയിൽ പോയി 39ാം ദിവസമായ വെള്ളിയാഴ്ചയാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്.

അന്ന് രാത്രി 9.30ന് വീട്ടിലെത്തിയ ഏഴംഗസംഘം തങ്ങളെ വഞ്ചിക്കാതെ സാധനം തരാൻ ആവശ്യപ്പെട്ടു. താനെടുത്തിട്ടില്ലെന്ന് സത്യം ചെയ്തതോടെ ആളുമാറിപ്പോയതാണെന്നു പറഞ്ഞ് തിരികെപ്പോയി. ഒരു മണിക്കൂർ കഴിഞ്ഞ് ഇതേ കാര്യങ്ങൾ ചോദിച്ച് ഫോൺ വന്നു. ശനിയാഴ്ച രാത്രി 9.30ഓടെ രണ്ടുപേർ ബൈക്കിലെത്തി. കതക് തുറക്കുന്ന ശബ്ദം കേട്ടതോടെ വാഹനം ഓടിച്ചുപോയി.

തിങ്കളാഴ്ച പുലർച്ച 1.30ഓടെ 20 ഓളം പേരടങ്ങുന്ന സംഘം വീടുവളഞ്ഞു. ആയുധങ്ങളുമായി രണ്ട് വാഹനത്തിലായാണ് ഇവർ വന്നത്. മുൻവാതിൽ വെട്ടിപ്പൊളിച്ച് അകത്തുകയറി. ഡൈനിങ് ടേബിൾ വെട്ടിപ്പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സഹോദരൻ ബിനു, സുഹൃത്ത് സുമേഷ് എന്നിവർക്കൊപ്പം ഹാളിൽ കിടക്കുകയായിരുന്നു ബിനോയി.

സംഘം ഇദ്ദേഹത്തെ ആക്രമിക്കുമെന്ന് മനസ്സിലാക്കിയ ബിനുവും സുമേഷും ചേർന്ന് ബിനോയിയെ മുറിക്കകത്താക്കി കതകടച്ചു. ഇതിനിടെ, മുറിയിൽനിന്ന് പുറത്തിറങ്ങിയ ബിന്ദുവിന്റെ സഹോദരൻ ബിജുവിനെ വായിൽ തുണി തിരുകി കഴുത്തിൽ കത്തിവെച്ച് സംഘം മറ്റൊരു മൂലയിലേക്ക് കൊണ്ടുപോയി. മാതാവായ 70കാരി ജഗദമ്മ പോലീസിനെ വിളിച്ചതോടെ ഫോൺ പിടിച്ചുവാങ്ങി മുഖത്തടിച്ച് തള്ളിമാറ്റിയശേഷം ബിന്ദുവിനെ പിടികൂടി കണ്ണും വായും മൂടിക്കെട്ടി കൈകാലുകൾ ബന്ധിച്ച് കടത്തിക്കൊണ്ടുപോവുകയായിരുന്നു.

ഈസമയം, മാതാവ് മുളകുപൊടി കലക്കി സംഘത്തിന്റെ ശരീരത്തേക്ക് ഒഴിച്ചു. രണ്ടാംദിവസം ബൈക്കിലെത്തിയവരിൽ ഒരാളുടെ മുഖത്ത് ഇത് വീണതായി പോലീസിന് മൊഴി നൽകി. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിനോയി-ബിന്ദു ദമ്പതികളുടെ മകൾ ആറാം ക്ലാസിൽ പഠിക്കുന്ന വിസ്മയ വീട്ടിലുണ്ടായിരുന്നു.

വിവരമറിഞ്ഞ് മാന്നാർ പോലീസും സി.ഐയും സ്ഥലത്തെത്തി. കൊടുവള്ളി സ്വദേശികളാണ് സംഘത്തിലുണ്ടായിരുന്നതെന്നും പ്രദേശത്തെ ക്രിമിനലുകളുടെ സഹായം ലഭിച്ചെന്നുമാണ് പ്രാഥമിക നിഗമനം. ബിന്ദുവിന്റെ ഫോൺ, സംശയിക്കുന്നവരുടെ ഫോട്ടോകൾ എന്നിവ കൈമാറിയിട്ടുണ്ട്. സജി ചെറിയാൻ എം.എൽ.എ, ജില്ല പോലീസ് മേധാവി ജി. ജയദേവ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. പഞ്ചായത്ത് ഓഫിസ് പരിസരം ആൾപാർപ്പുള്ള ഇടമാണ്. ബുധനൂർ-പുലിയൂർ റോഡരികും തിരക്കുള്ള സ്ഥലമായിട്ടുകൂടി സംഭവം നടന്നത് ഞെട്ടലായി. കൂടാതെ, രാത്രികാല പട്രോളിങ്ങിൽ പോലീസ് വാഹനം നിരവധി തവണ കടന്നുപോകുന്ന സമീപത്താണ് രണ്ട് വാഹനത്തിലും മറ്റുമായി 20ഓളം പേരടങ്ങുന്ന സംഘം ഏകദേശം ഒരു മണിക്കൂർ സ്വൈരവിഹാരം നടത്തിയത്.

കോട്ടയം സ്വദേശിയാണ് ബിനോയി. ബിന്ദു മാന്നാർ വലിയകുളങ്ങര സ്വദേശിനിയും. ഇരുവരും ദുബൈയിലായിരുന്നു. ബിനോയ് ഇവൻറ് മാനേജ്മെൻറ് ഗ്രൂപ് ഡ്രൈവറും ബിന്ദു സൂപ്പർ മാർക്കറ്റിലെ കാഷ്യറും. നായർ സമാജം ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയായ വിസ്മയ ഏക മകളാണ്. കോവിഡ് ലോക്ഡൗൺ ആരംഭിച്ചശേഷമാണ് 42കാരനായ ബിനോയ് നാട്ടിലെത്തിയത്.

അതിനുമുമ്പേ ഇവിടെ വന്നതിനാൽ ബിന്ദുവിന് തിരിച്ചുപോകാനാവാതെ ജോലി നഷ്ടപ്പെടുകയായിരുന്നു. സന്ദർശക വിസയിൽ ജോലി തരപ്പെടുത്താനായാണ് പോയതെന്നും 39ാം ദിവസമായ വെള്ളിയാഴ്ച മടങ്ങിവന്നെന്നും ബിനോയ് പറയുന്നു. നെടുമ്പാശ്ശേരിയിൽനിന്ന് കൂട്ടിക്കൊണ്ടുവരുകയായിരുന്നത്രെ.

എച്ച്.ഡി.എഫ്.സി വായ്പയിലാണ് 30 ലക്ഷം രൂപക്ക് 12 സെൻറ് സ്ഥലത്തെ വീട് നാലുവർഷം മുമ്പ് വാങ്ങിയത്. അതിനു മുമ്പ് വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്.

ബിന്ദുവിനെ അര്‍ധരാത്രി വീട്ടില്‍നിന്ന് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കൊടിക്കുന്നില്‍ സുരേഷ് എം.പി.  രാത്രി ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോയത്. ഇത് നാട്ടില്‍ ക്രമസമാധാനം തകര്‍ന്നതി‍െൻറ പ്രത്യക്ഷ ഉദാഹരണമാണെന്നും എം.പി കൂട്ടിച്ചേർത്തു.

Post a Comment

0 Comments