NEWS UPDATE

6/recent/ticker-posts

വോയ്‌സ് ക്ലിപ്പ് വിവാദം; ബഷീര്‍ വെള്ളിക്കോത്തും എ. ഹമീദ് ഹാജിയും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഭാരവാഹി സ്ഥാനങ്ങള്‍ രാജിവെച്ചു

കാഞ്ഞങ്ങാട്: മുസ്ലിംലീഗ് നേതാക്കളായ ബഷീര്‍ വെള്ളിക്കോത്തും എ. ഹമീദ് ഹാജിയും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിലുള്ള തങ്ങളുടെ സ്ഥാനമാനങ്ങള്‍ രാജിവെച്ചു. ബഷീര്‍ വെള്ളിക്കോത്ത് ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനവും എ. ഹമീദ് ഹാജി വൈസ് പ്രസിഡണ്ട് സ്ഥാനവുമാണ് രാജിവെച്ചത്. രാജിക്കത്ത് ഇരുവരും സംയുക്ത ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കൈമാറി.[www.malabarflash.com]

ഒരാഴ്ച മുമ്പാണ് ബഷീര്‍ വെള്ളിക്കോത്ത് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റിയിലെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. ബഷീറും യുവതിയും തമ്മിലുളളതെന്ന പേരില്‍ പ്രചരിച്ച വോയ്‌സ് ക്ലിപ്പ് വിവാദമായതോടെയാണ് ബഷീര്‍ സ്ഥാനം രാജി വെച്ചത്.

ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൂന്ന് വര്‍ഷം മുമ്പ് ഒരു ഉപജാപക സംഘം ചമച്ചെടുത്ത് പ്രചരിപ്പിച്ചിരുന്ന ഒരു വോയ്സ് ക്ലിപ്പ് വീണ്ടും പ്രചരിപ്പിച്ച് തന്നെയും താന്‍ ജനറല്‍ സെക്രട്ടറിയായ സംയുക്ത ജമാഅത്തിനെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമത്തിന്റെ പാശ്ചാത്തലത്തില്‍, ന്യായാന്യായങ്ങളെന്തായാലും മഹല്‍ പ്രസ്ഥാനമായ സംയുക്ത ജമാഅത്ത് പ്രസ്ഥാനത്തിന് തന്റെ പേരില്‍ ഒരു പോറലുമേല്‍ക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധമുള്ളതിനാല്‍ സംയുക്ത ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെക്കുന്നതായി ബഷീര്‍ വെള്ളിക്കോത്ത് അറിയിച്ചു. വ്യക്തി മാഹാത്മ്യത്തെക്കാളും അഭിമാനസംരക്ഷണത്തെക്കാളും സംയുക്ത ജമാത്തിന്റെ നിലനില്‍പ്പിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് രാജിക്കത്തില്‍ പറഞ്ഞു. അതേ സമയം ഒരു ഭാരവാഹിയുടെ പേരെടുത്ത് പറഞ്ഞ് അദ്ദേഹമാണ് ഈ ക്ലിപ്പ് പ്രചരിപ്പിച്ചതിനു പിന്നിലെന്ന് ബഷീര്‍ ആരോപിച്ചു.



ബഷീറിന്റെ രാജിക്ക് പിന്നാലെ ഹമീദ് ഹാജിയും രാജിവെക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ നിലവിലെ കമ്മിറ്റിയുമായി യോജിച്ചുപോകാന്‍ കഴിയില്ലെന്നാണ് ഹമീദ് ഹാജിയുടെ രാജിക്കത്തില്‍ പറയുന്നത്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് എ. ഹമീദ് ഹാജിയെ ആക്ടിംഗ് പ്രസിഡണ്ടായി തിരഞ്ഞെടുത്തിരുന്നു. ഏതാനും ദിവസം മുമ്പ് ഖാസി പങ്കെടുത്ത സംയുക്ത ജമാഅത്ത് യോഗം പ്രസിഡണ്ട് സ്ഥാനത്തേക്ക് പാലക്കി കുഞ്ഞാമദ് ഹാജിയെ തിരഞ്ഞെടുത്തതോടെ ഹമീദ് ഹാജി വീണ്ടും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

Post a Comment

0 Comments