NEWS UPDATE

6/recent/ticker-posts

ദേശീയപതാക ഉയർത്തി, വൃക്ഷതൈകൾ നട്ടു; അയോധ്യയിൽ പള്ളിയുടെ നിർമാണത്തിന് തുടക്കമായി

ലഖ്നോ: രാജ്യം 72ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നവേളയിൽ അയോധ്യയിൽ പുതിയ പള്ളിയുടെ നിർമാണത്തിന് ഔദ്യോഗിക തുടക്കമായി. ദേശീയ പതാക ഉയർത്തിയതിന് ശേഷം വൃക്ഷതൈകൾ നട്ടാണ് പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2019ലെ സുപ്രീംകോടതി വിധിയെ തുടർന്ന് ലഭിച്ച അഞ്ചേക്കറിലാണ് പള്ളിയുടെ നിർമാണം നടത്തുക.[www.malabarflash.com]


ഇന്ത്യ-ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷൻ ട്രസ്റ്റിനാണ് പള്ളിയുടെ നിർമാണ ചുമതല. ട്രസ്റ്റ് മേധാവി സഫർ അഹമ്മദ് ഫാറുഖി രാവിലെ 8.45ന് ദേശീയ പതാക ഉയർത്തിയതോടെയാണ് ചടങ്ങിന് തുടക്കമായത്. തുടർന്ന് ട്രസ്റ്റിന്‍റെ 12 അംഗങ്ങളും വൃക്ഷതൈ നട്ടു. 

മണ്ണു പരിശോധനക്ക് ശേഷമാണ് പള്ളിയുടെ രൂപരേഖ തയാറാക്കിയത്. ഇതിന് ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പള്ളിയുടെ നിർമാണത്തിനായി എല്ലാവരിൽ നിന്ന് സംഭാവനകൾ അഭ്യർഥിക്കുകയാണെന്ന് ഫാറുഖി പറഞ്ഞു.

300 കിടക്കകളുള്ള മൾട്ടി സെപ്ഷാലിറ്റി ആശുപത്രി, ദിവസം രണ്ടുനേരം സൗജന്യ ഭക്ഷണം വിളമ്പുന്ന സമൂഹ അടുക്കള, ഹിന്ദു-മുസ്ലിം സംസ്കൃതി വിവരിക്കുന്ന മ്യൂസിയം, ഇന്ത്യയിലെ ഇസ്ലാമിക സംസ്കാരവും സാഹിത്യവും സംബന്ധിച്ച പഠനത്തിന് ഗവേഷണ സൗകര്യമുള്ള ലൈബ്രറി, പുസ്തക പ്രസാധനശാല, ഇങ്ങനെ പ്രത്യേകതകൾ ഏറെയാണ് അയോധ്യയിലെ ധന്നിപ്പുർ ഗ്രാമത്തിലെ അഞ്ച് ഏക്കർ ഭൂമിയിൽ നിർമിക്കാനിരിക്കുന്ന നിർദ്ദിഷ്ട മസ്ജിദ് സമുച്ചയത്തിന്.

1700 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് മസ്ജിദ് നിർമിക്കുന്നത്. വൃത്താകൃതിയിലുള്ള മസ്ജിദിൽ രണ്ട് നിലയിലായി രണ്ടായിരം പേർക്ക് നമസ്കരിക്കാനുള്ള സൗകര്യമാണ് ഉണ്ടാകുക. പരമ്പരാഗത ശൈലിയിൽ നിന്ന് ഭിന്നമായി ആധുനിക രീതിയിലാണ് മസ്ജിദ് രൂപകൽപന ചെയ്തിരിക്കുന്നത്. കാലോചിത രീതിയിലുള്ള രണ്ട് മിനാരങ്ങളും ഗ്ലാസ് താഴികക്കുടവുമുണ്ട്. 

പൂർണമായും സൗരോർജം ഉപയോഗിക്കുന്നതിനാൽ 'സീറോ എനർജി' ആയിരിക്കും മസ്ജിദിന്‍റെ മറ്റൊരു സവിശേഷത. മസ്ജിദിന് ചുറ്റും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മരങ്ങൾ വെച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്.

Post a Comment

0 Comments