NEWS UPDATE

6/recent/ticker-posts

ജാമ്യാപേക്ഷ തള്ളി; 5 മിനിറ്റിനുള്ളിൽ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ഇഡി

കൊച്ചി: എം. ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി.) കസ്റ്റഡിയില്‍. ശിവശങ്കര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹത്തെ ഇ.ഡി. കസ്റ്റഡിയില്‍ എടുത്തത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഇ.ഡിയുടെ നീക്കം.[www.malabarflash.com]


കസ്റ്റംസിന്റെ ഇ.ഡിയുടെയും എതിര്‍വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമായി നടത്തിയ വാട്‌സ്ആപ്പ്‌ ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസ്റ്റംസ്‌ ഹാജരാക്കിയത്. ജാമ്യാപേക്ഷ തള്ളിയതോടെ ഇ.ഡിക്കും കസ്റ്റംസിനും അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനുള്ള തടസ്സം നീങ്ങി.

സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം ജസ്റ്റിസ് അശോക് മേനോന്‍ അംഗീകരിക്കുകയായിരുന്നു.

അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുള്‍പ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയില്‍ ഉയര്‍ത്തിയിരുന്നത്. മാത്രമല്ല, ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു.

വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയുര്‍വേദ ചികിത്സയിലായിരുന്നു ശിവശങ്കര്‍. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. എന്‍ഫോഴ്സ്മെന്റ് കേസിലാണ് ശിവശങ്കര്‍ ആദ്യം മുന്‍കൂര്‍ ജാമ്യാപക്ഷ നല്‍കിയത്. കസ്റ്റംസ് സംഘം ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ 16-ന് ചോദ്യം ചെയ്യാനായി വൈകുന്നേരം വീട്ടിലെത്തി നോട്ടീസ് നല്‍കി ഒപ്പം കൂട്ടുകയായിരുന്നു. എന്നാല്‍ വഴിമധ്യേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി അദ്ദേഹം പരാതിപ്പെടുകയും കസ്റ്റംസ് സംഘം തന്നെ ആശുപത്രിയിലെത്തിച്ചു.

എന്നാല്‍, അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നമില്ലെന്നും പുറംവേദന മാത്രമാണുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് അദ്ദേഹത്തെ മാറ്റി. അവിടെ ഓര്‍ത്തോ വിഭാഗം ഐ.സി.യുവിലാക്കി. അതിനിടെയാണ് കസ്റ്റംസ് കേസിലും ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 28 വരെ അറസ്റ്റ് പാടില്ല എന്ന കോടതി ഉത്തരവ് കസ്റ്റംസ് കേസിലും വന്നത്. തുടര്‍ന്ന് ശിവശങ്കര്‍ ഡിസ്ചാര്‍ജായി. സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ അഡ്മിറ്റായി.

Post a Comment

0 Comments