NEWS UPDATE

6/recent/ticker-posts

മുറുകാത്ത കുരുക്ക് മുറുക്കി സമയം കളയേണ്ടെന്നു കെ.ടി.ജലീൽ

കൊച്ചി: തന്റെ കഴുത്തിൽ കുരുക്കു മുറുക്കി മുറുക്കി, മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ലെന്നു മന്ത്രി കെ.ടി.ജലീൽ. നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം എത്തിച്ചു വിതരണം ചെയ്ത സംഭവത്തിൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.[www.malabarflash.com]


ഔദ്യോഗിക വാഹനത്തിൽ പോലീസ് സുരക്ഷയിലാണ് മന്ത്രി മലപ്പുറത്തെ വീട്ടിൽ നിന്ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിൽ ഹാജരായത്. ഉച്ചയ്ക്കു 12ന് തുടങ്ങിയ ചോദ്യം ചെയ്യലിനു ശേഷം വൈകിട്ട് ആറരയോടെ മന്ത്രി മടങ്ങി.

മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ടാണ് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫിസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയതെന്ന് മന്ത്രി അറിയിച്ചു. എൻഐഎയും ഇഡിയും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ കോൺഫിഡൻഷ്യലായാണ് പോയത്.

ഒരിക്കൽകൂടി ഞാൻ ആവർത്തിക്കുന്നു: ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും സ്വർണക്കള്ളക്കടത്തിലോ ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലോ പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ല. സത്യമേവ ജയതേ. ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവർത്തകന്റെ എക്കാലത്തുമുള്ള ആത്മബലം.

എന്റെ കഴുത്തിൽ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണ്.– മന്ത്രി വിശദീകരിച്ചു.

Post a Comment

0 Comments