കാസർകോട്: മഞ്ചേശ്വരത്തെ ലീഗ് എംഎല്‍എ എം.സി. ഖമറുദ്ദീനെതിരെ ചുമത്തിയത് ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍. ഗൂഢാലോചന, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ ചുമത്തി. അറസ്റ്റ് രേഖപ്പെടുത്തിയത് ചന്ദേര പോലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ്.[www.malabarflash.com]
എം.സി. ഖമറുദ്ദീന്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് അഭിഭാഷകന്‍ വിനോദ് കുമാര്‍ പറഞ്ഞു. വഞ്ചനക്കുറ്റം നിലനില്‍ക്കില്ല. സിവില്‍ കേസ് മാത്രമാണിതെന്നും എംഎൽഎയുടെ അഭിഭാഷകൻ മാധ്യമങ്ങളോടു പറഞ്ഞു. ഖമറുദ്ദീനെ ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കും.
കേസുമായി ബന്ധപ്പെട്ട് എംഎൽഎയുടെ വീട്ടിൽ നേരത്തേ റെയ്ഡ് നടത്തിയിരുന്നു. കാസർകോട് പടന്നയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. അന്ന് വീട്ടിൽനിന്നു കുറച്ചു രേഖകൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
അതേസമയം, കേസിൽ ഖമറുദ്ദീനെ സംരക്ഷിക്കില്ലെന്ന് ലീഗ് നേതൃത്വം നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപകരുടെ ബാധ്യത തീർക്കുന്നകാര്യം പാർട്ടി ഏറ്റെടുത്തിട്ടില്ലെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞത്. ഖമറുദ്ദീനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.
0 Comments