NEWS UPDATE

6/recent/ticker-posts

മൂന്നാര്‍ രാജമലയിൽ മണ്ണിടിച്ചിൽ. അഞ്ച് പേർ മരിച്ചു, 75 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു

മൂന്നാർ: കനത്ത മഴയെ തുടർന്ന് മൂന്നാര്‍ രാജമലയിൽ മണ്ണിടിച്ചിൽ. അഞ്ച് പേർ മരിച്ചു. മണ്ണിനടിയിൽനിന്ന് നാലു പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. ആറു പേരെ രക്ഷപെടുത്തി. എൻഡിആർഎഫ് സംഘം ഏലപ്പാറയിൽനിന്നു രാജമലയിലേക്കു തിരിച്ചു.[www.malabarflash.com]

എണ്‍പതോളം പേരാണ് ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും എഴുപതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നുമാണു സംശയിക്കുന്നത്. മണ്ണിനടിയില്‍നിന്നു പുറത്തെടുത്തവരെ മൂന്നാര്‍ കണ്ണന്‍ദേവന്‍ ആശുപത്രിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അഞ്ചുലയങ്ങൾ മണ്ണിനടിയിൽ പെട്ടതായി ഇരവികുളം പഞ്ചായത്ത് അംഗം ഗിരി അറിയിച്ചു. കണ്ണൻദേവൻ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു സംഭവം.

തകർന്ന പെരിയവര പാലം ശരിയാക്കി. താൽക്കാലികമായുള്ള ഗതാഗതസാധ്യതയാണ് തയാറാക്കിയത്. രക്ഷാപ്രവര്‍ത്തനത്തെ ഇതു സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

സമീപത്തെ ആശുപത്രികൾക്കു തയാറായിരിക്കാൻ നിർദേശം നൽകി. എസ്റ്റേറ്റ് തൊഴിലാളി ലയങ്ങളാണ് ഇവിടെയുള്ളത്. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽനിന്നും എൻഡിആർഎഫ് സംഘം രാജമലയിലേക്കു തിരിച്ചിട്ടുണ്ട്. 5 ലൈനുകളിലായി 84 പേർ മണ്ണിനടിയിലായതായി കോളനിനിവാസികൾ പറയുന്നു. പ്രദേശത്ത് വാർത്താവിനിമയ സംവിധാനങ്ങളില്ല.

Post a Comment

0 Comments