NEWS UPDATE

6/recent/ticker-posts

ജില്ലയിൽ സ്ഥിതി ഗുരുതരം അതീവ ജാഗ്രത വേണം

കാസറകോട്:  ജില്ലയുടെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വ്യാപന സാധ്യതയും വര്‍ധിക്കുകയാണെന്നുംജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന കോറോണ കോര്‍കമ്മിറ്റിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.[www.malabarflash.com]

ജില്ലയില്‍ വെന്റിലേറ്ററുകളുടെ എണ്ണം കുറവാണ്. . ഗുരുതരമാകുന്നതോടെ കോവിസ് രോഗികൾ ശ്വാസതടസ്സം വന്ന് മരണപ്പെടാവുന്ന സ്ഥിതിവിശേഷമാണ് ലോകത്താകെയുള്ളത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ രോഗമുക്തി നിരക്ക് വളരെ കുറവാണ്. അതീവ ജാഗ്രത ആവശ്യമായ സമയമാണിത്. 

ഏത് പ്രായത്തിലുള്ള ആളുകളെയും രോഗം ബാധിക്കാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. ഒരു കാരണവശാലും ആളുകള്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. അനാവശ്യ യാത്ര അനുവദിക്കില്ല. ശാരീരിക അകലം നിർബന്ധമായും പാലിക്കണം. മാസ്ക് ധരിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകും.

കടകള്‍ തുറക്കേണ്ടത് രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ

ജില്ലയിലെ കടകള്‍ ഇന്ന് (ജൂലൈ 16) മുതല്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ മാത്രമേ തുറക്കാന്‍ അനുവദിക്കു. വ്യാപാര സംഘടനകള്‍ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് തിരുമാനം.കടകളില്‍ ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം അനുവദിക്കില്ല. കടകളിലെ ജീവനക്കാര്‍ ഗ്ലൗസും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കടകള്‍ ഏഴ് ദിവസത്തേക്ക് അടപ്പിയ്ക്കും.പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ തുറക്കാന്‍ അനുവദിക്കു.

കുമ്പള മുതൽ തലപ്പാടി വരെ ദേശീയ പാതക്കരികിലെ പ്രദേശങ്ങൾ കണ്ടെയന്‍മെന്റ് സോണുകള്‍
കുമ്പള മുതല്‍ തലപ്പാടി വരെ ദേശീയ പാതയിലെ ഇരുവശങ്ങളിലുമുള്ള ടൗണുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍, മധുര്‍ ടൗണ്‍, ചെര്‍ക്കള ടൗണ്‍ തുടങ്ങിയ പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പ്രഖ്യാപിച്ചു. 

രോഗികള്‍ കൂടുതലുള്ളതും രോഗവ്യാപന സാധ്യത കൂടുതലുള്ളതുമായ പ്രദേശങ്ങളാണിവ. കണ്ടെയന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാകും തുറക്കാന്‍ അനുമതി നല്‍കുക. 

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ ജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനായി മാത്രമേ നല്‍കാവു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിക്കും. ഇവിടെ അനാവശ്യ സഞ്ചാരം അനുവദിക്കില്ല. നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നിയമനടപെടിയെടുക്കും.

ഔദ്യോഗികയോഗങ്ങള്‍ ഇനി14 ദിവസം നടത്തില്ല
സർക്കാർ ഓഫീസുകളിൽ നടത്തുന്ന എല്ലായോഗങ്ങളും 14 ദിവസത്തേക്ക് നിർത്തി വെക്കുന്നതിന് ജില്ലാതല കൊറൊണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ഹിയറിങ്ങ് ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ യോഗങ്ങളും 14 ദിവസത്തേക്ക് നിര്‍ത്തിവെച്ചു.

പതിനേഴ് മുതൽ പൊതുഗതാഗതത്തിന് നിയന്ത്രണം
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജൂലൈ 17 മുതല്‍ ജില്ലയില്‍ കാസർകോട് മുതൽ തെക്കോട്ട് ജില്ലാ അതിർത്തി വരെ പൊതുഗതാഗതം നിര്‍ത്തി വെയ്ക്കാന്‍ തിരുമാനമാ.യി. കെ എസ് ആർടിസി ബസുകളും സ്വകാര്യ ബസുകളും ഉൾപ്പെടെ സർവീസ് നടത്തരുത്.

കര്‍ണ്ണാടകയില്‍ നിന്ന് ജില്ലയിലേക്ക് പച്ചക്കറി വാഹനം കടത്തിവിടില്ല
പഴം, പച്ചക്കറി വാഹനങ്ങള്‍ ജൂലൈ 31 വരെ കര്‍ണ്ണാടകയില്‍ നിന്ന് ജില്ലയിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കില്ല. ഡെയ്‌ലി പാസും നിര്‍ത്തലാക്കി

കര്‍ണ്ണാടകയില്‍ നിന്നുള്ള പച്ചക്കറി വാഹനങ്ങള്‍ നിയന്ത്രിച്ചതോടെ ജില്ലയില്‍ പച്ചക്കറി ലഭ്യത ഉറപ്പാക്കാന്‍ കൃഷി വകുപ്പ് മുഖേന കര്‍ഷകരില്‍ നിന്ന് പച്ചക്കറി ശേഖരിച്ച് വിപണനം നടത്തും.

തിരികെ പോകുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റിന് സൗകര്യം
മടങ്ങിപോകുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് ചെയ്യാന്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് ആശുപത്രികളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല
ജില്ലയിലെ പഞ്ചായത്ത് ഓഫീസുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങളെ അനുവദിക്കില്ല. ഉദ്യോഗസ്ഥർ ഓഫീസ് സേവനം ഓണ്‍ലൈനായി നല്‍കണം. എന്റെ ജില്ല ആപ്ലിക്കേഷനില്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ ലഭ്യമാണ്. ജനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.

വെള്ളരിക്കുണ്ട് നിര്‍മ്മലഗിരി എല്‍പി സ്‌കൂളിലെ മുറികള്‍ സ്രവ ശേഖരണ കേന്ദ്രമാക്കാന്‍ അനുമതി നല്‍കി.

മത്സ്യബന്ധനത്തിന് നിയന്ത്രണം
മത്സ്യബന്ധനത്തിനുള്ള നിരോധനം ജൂലൈ 17 രെ തുടരും. ശേഷം നിയന്ത്രങ്ങളോടെ ടോക്കണ്‍ സമ്പ്രദായം വഴി പമ്പരാഗത മത്സ്യബന്ധനം അനുവദിക്കും. എന്നാല്‍ ലേലം പാടില്ല.

ബാര്‍ബര്‍ ഷോപ്പുകളില്‍ മാസ്‌ക്, കയ്യുറ, സാനിറ്റൈസര്‍ നിര്‍ബന്ധമാണ്. നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കും.

കോവിഡ് നിയന്തണത്തിന്റെ ഭാഗമായി പഞ്ചായത്ത്, മുന്‍സിപ്പല്‍ തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേയും കൊറോണ കോർ കമ്മിറ്റി യോഗ തീരുമാനങ്ങൾക്കും അനുസൃതമാകാൻ ശ്രദ്ധിക്കണമെന്ന് യോഗം നിർദ്ദേശിച്ചു അതൊരിക്കലും ജനജീവിതത്തെ ബാധിക്കുന്ന തരത്തിലാവരുത്. 

യോഗത്തിൽ ജില്ലയിൽ പ്രത്യേകം ചുമതല നൽകിയ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി വി അനുപമ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ , ഡി എം ഒ ഡോ.എ.വി. രാംദാസ് സബ് കളക്ടർ അരുൺ കെ വിജയൻ എ ഡി എം എൻ ദേവീദാസ് ഡി ഡി ഇ കെ വി പുഷ്പ ആർഡിഒ ടി ആർ അഹമ്മദ് കബീർ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.വി.സതീശൻ കൊറോണ കോർകമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.

Post a Comment

0 Comments