NEWS UPDATE

6/recent/ticker-posts

ക്വാറന്റെയിന്‍ കേന്ദ്രത്തില്‍ വെച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന യുവാവിന്റെ പരാതി വ്യാജം; സ്വയം മുറിവുണ്ടാക്കിയത് സാമ്പത്തിക സഹായം ലഭിക്കുമെന്ന വിശ്വാസത്തില്‍, അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ്‌

കോഴിക്കോട്: ക്വാറന്റെയിൻ കേന്ദ്രത്തിൽ വെച്ച് അജ്ഞാതരായ അക്രമികൾ കുത്തിപ്പരിക്കേൽപ്പിച്ചെന്ന പ്രവാസി യുവാവിന്റെ പരാതി വ്യാജമെന്ന് പോലീസ്.[www.malabarflash.com]

കോഴിക്കോട് വടകര വില്യാപ്പള്ളിയിലെ ക്വാറന്റെയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവിനെ മുഖംമൂടി അണിഞ്ഞെത്തിയ അക്രമികൾ പിറകിൽ നിന്ന് കത്തിപോലെ മൂർച്ചയുള്ള ആയുധംകൊണ്ട് വീശിയെന്നും തടഞ്ഞപ്പോൾ ഓടിപ്പോയെന്നും ആയിരുന്നു പരാതി.

ബഹ്റൈനിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന അരയാക്കൂൽത്താഴെ മനത്താനത്ത് ലിജേഷാണ് പരാതി നൽകിയിരുന്നത്. എന്നാൽ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് വ്യക്തമാക്കി. കേസ് യുവാവ് തന്നെ കെട്ടിച്ചമച്ചതാണെന്നും കൈയിലെയും ശരീരത്തിലെയും മുറിവുകൾ സ്വയം പരിക്കേൽപ്പിച്ചതാണെന്നും പോലീസ് പറഞ്ഞു.

കെഎംസിസി ഒരുക്കിയ ക്വാറന്റെയിൻ കേന്ദ്രത്തിലാണ് ലിജേഷ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ലിജേഷിനെ കൂടാതെ മൂന്ന് പേരും കേന്ദ്രത്തിലുണ്ടായിരുന്നു. എന്നാൽ ലിജേഷിനെ ആക്രമിക്കുന്നത് മറ്റ് മൂന്നുപേരും കണ്ടിരുന്നുമില്ല. മുഖംമൂടി അണിഞ്ഞെത്തിയ അക്രമി പിറകിൽ നിന്ന് കത്തിപോലെ മൂർച്ചയുള്ള ആയുധംകൊണ്ട് വീശിയെന്നും തടഞ്ഞപ്പോൾ ഓടിപ്പോയെന്നും ആയിരുന്നു ലിജേഷിന്റെ മൊഴി.

കൈയ്ക്ക് ചെറിയ പോറലുമുണ്ടായിരുന്നു. പരാതിയെ തുടർന്ന് പോലീസ് സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും അക്രമം നടത്തിയത് സംഭവിച്ച സൂചനകളൊന്നും ലഭിച്ചില്ല. ഇതോടെ പരാതിയിൽ സംശയം തോന്നിയ പോലീസ് യുവാവിനെ കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് യുവാവിന്റെ പരാതി വ്യാജമാണെന്ന് തെളിഞ്ഞത്.

വിദേശത്ത് നിന്നും ജോലി നഷ്ടപ്പെട്ടെത്തിയ ഇയാൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതിന്റെ പേരിൽ ആരിൽ നിന്നെങ്കിലും സാമ്പത്തിക സഹായം ലഭിച്ചാലോ എന്ന പ്രതീക്ഷയിലാണ് ഇത്തരത്തിലൊരു നാടകം കളിച്ചത്.

ബഹ്റൈനിൽ നിന്നും കോഴിക്കോടെത്തി ക്വാറെന്റെയിനിൽ കഴിയുകയായിരുന്ന യുവാവ് വീട്ടിൽ സൗകര്യം കുറവായതിനാലാണ് നാട്ടിൽ തന്നെയുള്ള ക്വാറന്റെയിൻ കേന്ദ്രത്തിലേക്ക് മാറിയത്. കൈക്കും ശരീരത്തിലുമേറ്റ മുറിവുകൾക്ക് ചികിത്സ ലഭ്യമാക്കിയതിന് ശേഷം ഇയാളെ വില്യാപ്പള്ളി പഞ്ചായത്തിൽ തന്നെയുള്ള മറ്റൊരു നീരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പരാതിയിൽ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

Post a Comment

0 Comments