NEWS UPDATE

6/recent/ticker-posts

മൊബൈല്‍ ഫോണും വൈറസ് വാഹകരായേക്കാം, ആരോഗ്യപ്രവര്‍ത്തകര്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്ന് എയിംസ്

റായ്പുര്‍: മൊബൈല്‍ ഫോണുകള്‍ കൊറോണ വൈറസ് വാഹകരായേക്കാമെന്ന് എംയിസ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. അതിനാല്‍ ആരോഗ്യകേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നും ഇതിലൂടെ ആരോഗ്യപ്രവര്‍ത്തകരില്‍ രോഗബാധയുണ്ടാവുന്ന ഒരു കാരണത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നും റായ്പുര്‍ എയിംസിലെ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.[www.malabarflash.com]

മൊബൈല്‍ ഫോണ്‍ പ്രതലം അപകടസാധ്യത കൂടുതലുള്ള ഒന്നാണ്. ഫോണില്‍ വൈറസ് സാന്നിധ്യം ഉണ്ടെങ്കില്‍ ഇത് നേരിട്ട് കണ്ണിലേക്കോ മൂക്കിലേക്കോ വായിലേക്കോ എത്തുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുന്നുണ്ടെങ്കിലും ഓരോ അഞ്ച് മിനുട്ട് മുതല്‍ രണ്ട് മണിക്കൂര്‍ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. പലരും മൊബൈല്‍ ഫോണുകള്‍ അണുവിമുക്തമാക്കാറില്ലതാനും.

കോവിഡ് തടയുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന അടക്കമുള്ള സംഘടനകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഒരു മാര്‍ഗനിര്‍ദേശത്തിലും മൊബൈല്‍ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് പറയുന്നില്ല. എന്നാല്‍ മൊബൈല്‍ ഫോണിലൂടെ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ഡോക്ടര്‍മാരുടെ വാദം.

മറ്റ് ആരോഗ്യ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്താനും,, മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാനും മരുന്നുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കാനും ടെലിമെഡിസിന്‍ ആവശ്യങ്ങള്‍ തുടങ്ങി ആരോഗ്യകേന്ദ്രങ്ങളില്‍ മൊബൈല്‍ഫോണുകള്‍ നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ വൈറസ് വ്യാപനസാധ്യത കൂടുമെന്ന് ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

Post a Comment

0 Comments