NEWS UPDATE

6/recent/ticker-posts

കാസർകോട് ജില്ലയിലെ ഹോട്ട്സ്പോട്ട് അല്ലാത്ത മേഖലകളിൽ പോലീസിന്റെ കാർക്കശ്യ സ്വഭാവം അവസാനിപ്പിക്കണം: എ.ജി.സി ബഷീർ



കാസർകോട്: ജില്ലയിലെ ഹോട്ട്സ്പോട്ട് അല്ലാത്ത മേഖലകളിൽ പോലീസിന്റെ കാർക്കശ്യ സ്വഭാവം അവസാനിപ്പിക്കണമെന്നും ഗതാഗത സംവിധാനം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ മുഖ്യമന്ത്രിക്ക് കത്തയച്ചു.[www.malabarflash.com]

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പിലാക്കിയ മുൻകരുതൽ നടപടികളെല്ലാം വളരെ സജീവമായി തന്നെ കാസർകോട് ജില്ലയിൽ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ചിലയിടങ്ങളിലെങ്കിലും ചില പോലീസുകാരുടെ നടപടികൾ ഈ സംവിധാനത്തിന് ആകമാനം കളങ്കപ്പെടുത്തുന്ന നിലയിലാണ്. 

കോവിഡ് ഭേദമായി തിരിച്ചെത്തിയ പൂർണ്ണ ഗർഭിണിയായ കളനാട്ടെ സഹോദരിയോട് കാണിച്ച ഏറ്റവും നിരുത്തരവാദപരമായ സമീപനം ഏറെ ആശങ്കപ്പെടുത്തുന്നു. സ്വന്തം വീട്ടിലാണ് ആ സഹോദരിക്ക് പ്രസവിക്കേണ്ടി വന്നത്. ആ സഹോദരി നേരിട്ട മാനസീക പീഡനം സമാനതകളില്ലാത്തതായിരിക്കും. 

ഹോട്ട്സ്പോട്ട് അല്ലാത്ത പഞ്ചായത്തുകളിൽ പോലും പോലീസ് വല്ലാത്ത നിലയിൽ കാർക്കശ്യ സ്വഭാവത്തോടെയാണ് നീങ്ങുന്നത്. പല റോഡുകളും അകാരണമായി ബാരിക്കേഡ് കെട്ടി ക്ലോസ് ചെയ്തത് പൊതു ജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. ഉദാഹരണത്തിന് ഹോട്ട്സ്പോട്ട് അല്ലാത്ത
കുമ്പള ഗ്രാമ പഞ്ചായത്തിലെ വിവിധ ഗ്രാമ പ്രദേശങ്ങളിൽ പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള റോഡ് സംവിധാനം പൂർണ്ണമായും അടച്ചു നിർത്തുന്നത് പൊതുജനങ്ങളുടെ ഗതാഗത സംവിധാനത്തിന് മാത്രമല്ല, സാധാരണ ജീവിതത്തിന് പോലും ഭീഷണിയായി തീരുന്ന സ്ഥിതിയിലേക്ക് പോവുകയാണ്. 

അടിയന്തിരമായും ഹോട്ട്സ്പോട്ട് അല്ലാത്ത പഞ്ചായത്തുകളിലെങ്കിലും പോലീസിന്റെ ഇത്തരത്തിലുള്ള കാർക്കശ്യമായ നടപടികൾ അവസാനിപ്പിക്കണമെന്നും ഗതാഗത സംവിധാനം പുനരാരംഭിക്കാൻ ആവശ്യമായ ഇടപെടലുകളുണ്ടാകണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ എ.ജി.സി ബഷീർ ആവശ്യപ്പെട്ടു.

Post a Comment

0 Comments