NEWS UPDATE

6/recent/ticker-posts

ഗള്‍ഫില്‍നിന്ന് ഇന്ത്യന്‍ പ്രവാസികളെ തിരിച്ചെത്തിക്കല്‍; കേന്ദ്രാനുമതി ലഭിച്ചാലുടന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും

അബുദാബി: കൊവിഡ് 19 വൈറസ് വ്യാപനം മൂലമുണ്ടായ അഭൂതപൂര്‍വമായ സാഹചര്യത്തെതുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ (എന്‍ആര്‍ഐ) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിക്കാന്‍ ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഉത്തരവുകള്‍ക്കായി കാത്തിരിക്കുകയാണ് യുഎഇയിലെ ഇന്ത്യന്‍ മിഷനുകള്‍.[www.malabarflash.com]

ഡല്‍ഹിയില്‍നിന്നു ഇതു സംബന്ധിച്ച ഉത്തരവ് ലഭിക്കുന്നതോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയക്ക് തുടക്കംകുറിക്കുമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുള്‍ ഖലീജ് ടൈംസിനോട് പറഞ്ഞു. ഈ വിഷയത്തില്‍ ഡല്‍ഹിയില്‍നിന്നുള്ള വ്യക്തതക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ എപ്പോള്‍, എങ്ങനെ നാട്ടിലേക്ക് കൊണ്ടുപോകാമെന്ന കേന്ദസര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. 

ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യമായിരിക്കുമിത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും വിശദമായ ഒഴിപ്പിക്കല്‍ പദ്ധതി സമര്‍പ്പിക്കാന്‍ എയര്‍ ഇന്ത്യയോടും ഇന്ത്യന്‍ നാവികസേനയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎന്‍ഐ ചൊവ്വാഴ്ച റിപോര്‍ട്ട് ചെയ്തിരുന്നു.

കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി വരികയാണെന്നും നിര്‍ദേശം ലഭിച്ചാലുടന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും മറ്റ് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു. സര്‍ക്കാരിനു സമര്‍പ്പിച്ച വിശദമായ ഒഴിപ്പിക്കല്‍ പദ്ധതിയില്‍ നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകളിലായി 1,500 ഇന്ത്യക്കാരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഡല്‍ഹിയില്‍നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും വിപുല്‍ പറഞ്ഞു. 

ഒഴിപ്പിക്കല്‍ മാര്‍ഗം ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും എയര്‍ ഇന്ത്യയും ഇതില്‍ പങ്കാളിയാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ഖലീജ് ടൈംസിനോട് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള മുറവിളി ഉയരുന്നതിനിടെ ആഗോള പകര്‍ച്ചാ വ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ച ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. 

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ അടുത്തതായിരിക്കും, തുടര്‍ന്ന് ജോലിക്ക് പോകുന്ന പ്രൊഫഷണലുകളും. കൊറോണ വൈറസ് ഭീതിജനകമായി പടര്‍ന്നുപിടിക്കുന്നതിനിടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും വിമാനങ്ങള്‍ നിര്‍ത്തിവച്ചതും മറ്റു പ്രശ്‌നങ്ങളും കാരണം അതിനു കഴിയുന്നില്ല.
ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാര്‍ പ്രവാസികളായി കഴിയുന്നുണ്ട്.അവരില്‍ പലരും തുറമുഖ നഗരങ്ങളിലാണ് താമസിക്കുന്നത്. അതിനാലാണ് ഇന്ത്യന്‍ നാവികസേനയോട് കടല്‍ മാര്‍ഗം ഒഴിപ്പിക്കലിന് വിശദമായ പദ്ധതി നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. 

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് കേരള സര്‍ക്കാരിന്റെ ക്ഷേമ സമിതിയായ നോര്‍ക്ക റൂട്ട്‌സ് ഞായറാഴ്ച ഒരു വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഒന്നര ലക്ഷം പേരാണ് മണിക്കൂറുകള്‍ക്കകം ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Post a Comment

0 Comments