NEWS UPDATE

6/recent/ticker-posts

മകനെ കൊലപ്പെടുത്തി കൊക്കയിൽ കൊണ്ടിട്ട പിതാവ് അറസ്റ്റിൽ

പാലാ: മേലുകാവ് ഇരുമാപ്രാ പള്ളിക്ക് സമീപം മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഇളയ മകൻ ജോൺസൺ ജോബിയെ (ഗോവിന്ദൻ, 37) കൊലപ്പെടുത്തിയതിന് മൂന്നിലവ് കൊന്നക്കൽ ചാക്കോയെ (പാപ്പൻ, 68) പോലീസ് അറസ്റ്റു ചെയ്തു.[www.malabarflash.com]

മേലുകാവ് കോണിപ്പാട് ഇരുമാപ്രാ റോഡിൽ പള്ളിക്ക് സമീപം 20 അടിയോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. 

പോലീസ് പറയുന്നത്: ജോൺസന്റെ മദ്യപാനവും ഉപദ്രവവും കാരണം ഭാര്യ കുട്ടിയെയുമെടുത്ത് പിണങ്ങി പോയിരുന്നു. ഇതോടെ ഇയാൾ വീടും നശിപ്പിച്ചു. മകന്റെ ശല്യം സഹിക്കാൻ കഴിയാതെ പിതാവ് ചാക്കോയും ഭാര്യയും ചാക്കോയുടെ മാതാവും മൂന്നിലവ് എട്ടൊന്നിൽ വാടക വീട്ടിലായിരുന്നു താമസം. 

കഴിഞ്ഞ 9ന് ജോൺസൻ ആ വീട്ടിലെത്തി വഴക്കുണ്ടാക്കി. സഹികെട്ട് ചാക്കോ കമ്പിവടിക്ക് ജോൺസന്റെ കാലിൽ അടിച്ചു. മടങ്ങിപ്പോയ ജോൺസൻ 11ന് രാത്രി 9 മണിയോടെ വീണ്ടും എത്തി വീട്ടു സാധനങ്ങൾ നശിപ്പിച്ചു. ഇതിനിടെ ചുറ്റിക കൊണ്ട് ചാക്കോയുടെ അടിയേറ്റ് ജോൺസൻ മരിച്ചു. 

ചാക്കോയുടെ ഭാര്യയും മാതാവും നോക്കി നിൽക്കെയായിരുന്നു സംഭവം. കുഴഞ്ഞു വീണ മാതാവിനെ ചാക്കോയും ഭാര്യയും ചേർന്ന് ഈരാറ്റുപേട്ടയിലെ പി.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവിന്റെ മൃതദേഹം അഞ്ചുകുടിയാറിലുള്ള സഹോദരന്റെ വീട്ടിൽ എത്തിച്ചശേഷം ചാക്കോ തിരികെ വാടക വീട്ടിലെത്തി. 

പുലർച്ചെ മൂന്ന് മണിയോടെ ജോൺസന്റെ മൃതദേഹം പ്ളാസ്റ്റിക് കയറുകൊണ്ട് കെട്ടി വലിച്ച് ജീപ്പിൽ കയറ്റി മൂന്ന് കിലോമീറ്റർ അകലെയുള്ള ഇരുമാപ്രായിലെ കൊക്കയിൽ തള്ളുകയായിരുന്നു. തുടർന്ന് സഹോദരന്റെ വീട്ടിലെത്തി മാതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

പോലീസ് നടത്തിയ അന്വേഷണത്തിൽ 11ന് രാത്രി ഓട്ടോറിക്ഷയിൽ ജോൺസൻ മൂന്നിലവിൽ വന്നിറങ്ങിയതായും രാത്രി വഴക്കുണ്ടായതായും വിവരം ലഭിച്ചിരുന്നു. ചാക്കോയെ ചോദ്യം ചെയ്‌തോടെ കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയെ തിങ്കളാഴ്ച  കോടതിയിൽ ഹാജരാക്കും.

പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, മേലുകാവ് എസ്‌.ഐ ലെബിമോൻ, നൗഷാദ്, സുനിൽ, പാലാ എസ്‌.ഐ ഹാഷിം, തോമസ് സേവ്യർ, അരുൺചന്ദ്, ബിജു, രാംദാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments