NEWS UPDATE

6/recent/ticker-posts

വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തിയവര്‍ ആരോഗ്യ വകുപ്പിന്റെ എല്ലാ വിധ നിര്‍ദ്ദേശങ്ങളും കാററില്‍ പറത്തി നാട്ടില്‍ കറങ്ങി നടക്കുന്നു

കാസര്‍കോട്: നാടും നഗരവും കൊറോണ വൈറസിന്റെ ഭീതിയില്‍ കഴിയുമ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തിയവര്‍ ആരോഗ്യ വകുപ്പിന്റെ എല്ലാ വിധ നിര്‍ദ്ദേശങ്ങളും കാററില്‍ പറത്തി നാട്ടില്‍ കറങ്ങി നടക്കുന്നു.[www.malabarflash.com]

ഫെബ്രുവരി 20 ന് ശേഷം വിദേശങ്ങളില്‍ നിന്നും നാട്ടിലെത്തിയവര്‍ പുറത്തിറങ്ങാതെ സുരക്ഷിതത്വത്തോടെ വീട്ടില്‍ തന്നെ കഴിഞ്ഞു കൂടണമെന്ന് ജില്ലാ ഭരണാധികരിയും, ആരോഗ്യ വകുപ്പും, മതനേതാക്കളും ശക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടും ഞങ്ങള്‍ക്ക് അതൊന്നും ബാധകമല്ലെന്ന മട്ടിലാണ് വിദേശങ്ങളില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ നാട്ടിലെത്തിയ ചിലരുടെ നിലപാട്.

ജില്ലയില്‍ ഈ മാര്‍ച്ച് മാസം മാത്രം നൂറുകണക്കിന്  പേരാണ് വിദേശങ്ങളില്‍ നിന്നും നാട്ടിലെത്തിയിരിക്കുന്നത്. ഇതില്‍ ഏററവും കൂടുതല്‍ യു.എ.ഇയില്‍ നിന്നും എത്തിയവരാണ്. ദുബൈ, ഷാര്‍ജ, അബൂദാബി തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിചെയ്തിരുന്ന കാസര്‍കോട് ജില്ലക്കാരായ പ്രവാസികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചി, കരിപ്പൂര്‍, മംഗ്‌ളുരു എയര്‍പോര്‍ട്ട് വഴി നാട്ടിലെത്തിയത്. 

ഇവരെ കണ്ടെത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതില്‍ പകുതിയിലധികവും അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ മുഖവിലക്കെടുക്കാതെ ഇവര്‍ കാറിലും ബൈക്കിലും കറങ്ങി നടക്കുകയാണ്. ഇത് ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച കൊറോണ സ്ഥിതീകരിച്ച കാസര്‍കോട്ടെ 47 കാരന്‍ കഴിഞ്ഞ 11 നാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. എന്നാല്‍ ഇയാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്താതകട്ടെ 17 ാം തീയ്യതിയാണ്. അന്ന് അദ്ദേഹത്തിന്റെ തൊണ്ടയില്‍ നിന്നുള്ള സ്രവം എടുത്ത് ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കുകയും വീട്ടില്‍ തന്നെ തങ്ങാന്‍ നിര്‍ദേശിച്ച് വിട്ടയക്കുകയായിരുന്നു




ഇയാളുടെ പരിശോധന ഫലം വ്യാഴാഴ്ച്ച ലഭിച്ചതോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഉടന്‍ പുറത്ത് വരാനിരിക്കുന്ന ഇയാള്‍ സഞ്ചരിച്ച സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയ റൂട്ട് മാപ്പിനെ ആശങ്കയോടെയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും കാത്തിരിക്കുന്നത്.

Post a Comment

0 Comments