NEWS UPDATE

6/recent/ticker-posts

ബന്ധുക്കളോട് പക, കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്ന ഷൈലജയ്ക്ക് ജീവപര്യന്തം

തൃശൂർ: പുതുക്കാട് പാഴായിയിൽ 4 വയസുകാരി മേബയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഒല്ലൂർ പിആർ‌ പടി ദേശത്ത് വാലിപ്പറമ്പൻ വീട്ടിൽ ഷൈലജ (ഷൈല 50)യെ ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി തടവ് അനുഭവിക്കണമെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിന്യായത്തിൽ പറഞ്ഞു.[www.malabarflash.com]

2016 ഒക്ടോബർ 13നാണ് ദാരുണസംഭവം അരങ്ങേറിയത്. കണ്ണൂർ മട്ടന്നൂർ നന്ദനത്തിൽ രഞ്ജിത്തിന്റെയും നീഷ്മയുടെയും 4 വയസ്സുള്ള മകൾ മേബയെ, നീഷ്മയുടെ വീട്ടുകാരോടുള്ള വൈരാഗ്യം വച്ച് നീഷ്മയുടെ പിതൃസഹോദരിയായ ഷൈലജ പാഴായി വീടിനടുത്തുള്ള മണലിപ്പുഴയുടെ കടവിലേക്കു കൂട്ടിക്കൊണ്ടു പോ‌യി പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.

കുട്ടി‌യെ അന്വേഷിച്ചു ചെന്ന രഞ്ജിത്തിനോടും മറ്റു ബന്ധുക്കളോടും മേബയെ ബംഗാളികൾ കൊണ്ടുപോ‌യതാണെന്നു തെറ്റിദ്ധരിപ്പിച്ച് അവരെ തിരിച്ചയച്ചെന്നും മരണം ഉറപ്പാക്കുന്ന വരെ പ്രതി കാത്തുനിന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ജില്ലാ കോടതിയുടെ ചരിത്രത്തിലാദ്യമായി പ്രധാനസാക്ഷികളുടെ വിചാര‌ണയും തെളിവെടുപ്പും വിഡിയോ കോ‌ൺഫറൻസ് മുറിയിലിരുന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നടത്തിയത് പ്രത്യേകതയായി. ഓസ്ട്രേലിയയിലെ മെൽബണിലായിരുന്ന രഞ്ജിത്തിനെയും നീഷ്മയെയും ആണ് വിഡിയോ കോൺഫറൻസിങ്ങിലൂടെ വിസ്തരിച്ചത്.

മേബയുടെ അരഞ്ഞാണം ഒരിക്കല്‍ മോഷണം പോയിരുന്നു. അന്ന് ഷൈലജ വീട്ടില്‍ വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്. മോഷ്ടിച്ചത് ൈഷലജയാണെന്നു കുടുംബാംഗങ്ങള്‍ സംശയിച്ചു. കുടുംബവീട്ടില്‍ കയറരുതെന്ന വിലക്കും വന്നു. ഷൈലജയുടെ മനസില്‍ പകയായി. ബന്ധു മരിച്ചതിന്റെ പേരില്‍ ഒരിക്കല്‍ കൂടി വീട്ടിലേക്കു പ്രവേശനം കിട്ടി. മേബയുടെ മാതാപിതാക്കളെ കണ്ടപ്പോള്‍ പക വീണ്ടും ഉണർന്നു. അങ്ങനെയാണ് കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം പതുക്കെ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി വീടിനു പിന്നിലെ പുഴയിലേക്ക് എറിഞ്ഞു.

അനാശാസ്യത്തിന്റെ പേരില്‍ ഷൈലജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി. മാത്രവുമല്ല, അനാശാസ്യത്തിന്റെ കാര്യം നാട്ടില്‍ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു. ഇതും പകയ്ക്ക് കാരണമായിരുന്നു.

Post a Comment

0 Comments