NEWS UPDATE

6/recent/ticker-posts

കുണ്ടാര്‍ ബാലന്‍ വധക്കേസില്‍ 12 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങി; പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ച് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത് നടപടികള്‍ വൈകിപ്പിച്ചു

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവ് ആദൂര്‍ കുണ്ടാറിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ (48) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പന്ത്രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) യില്‍ ആരംഭിച്ചു.[www.malabarflash.com]

ബി.ജെ.പി പ്രവര്‍ത്തകരായ രാധാകൃഷ്ണന്‍, വിജയന്‍, കെ. കുമാരന്‍, ദിലീപ് കുമാര്‍ എന്നിവര്‍ പ്രതികളായ ഈ കേസിന്റെ വിചാരണക്ക് ഇതുവരെ തടസമായത് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധമാണ്. 

2008 മാര്‍ച്ച് 27ന് രാത്രി ആദൂര്‍ കുണ്ടാറിലാണ് ബാലന്‍ കൊലചെയ്യപ്പെട്ടത്. ഈശ്വര മംഗലത്തുള്ള ഭാര്യയുടെ അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് സുഹൃത്തിന്റെ കാറില്‍ മുള്ളേരിയയിലേക്ക് പോകുമ്പോഴാണ് ബാലനെതിരെ അക്രമമുണ്ടായത്. ബൈക്കിലെത്തിയ പ്രതികള്‍ രാഷ്ട്രീയവിരോധം മൂലം കാര്‍ തടഞ്ഞു നിര്‍ത്തി ബാലന്റെ ഇടതു നെഞ്ചിലും മുഖത്തും കുത്തുകയായിരുന്നു. ബാലനെ നാട്ടുകാര്‍ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ആദ്യം ലോക്കല്‍ പോലീസാണ് ഈ കേസില്‍ അന്വേഷണം നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ കേസില്‍ വ്യാജസാക്ഷികളെ ഉള്‍പ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഭാര്യ കെ.പി പ്രഫുല സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. 

നിയമപോരാട്ടം തുടര്‍ന്നെങ്കിലും പ്രതികളെ പിടികൂടിയതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇതിനു ശേഷമാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്ന എം.വി ബാബു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിചാരണ ആരംഭിച്ചിരിക്കുന്നത്. 

കേസില്‍ 55 സാക്ഷികളുണ്ട്. അഞ്ചാം സാക്ഷി മനോജ്, ഏഴാം സാക്ഷി സീതാരാമ, ഒമ്പതാം സാക്ഷിയും ബാലന്റെ ബന്ധുവുമായ രാധാകൃഷ്ണന്‍ എന്നിവരെ ചൊവ്വാഴ്ച കോടതി വിസ്തരിച്ചു. മറ്റുസാക്ഷികളെ വരുംദിവസങ്ങളില്‍ വിസ്തരിക്കും.

Post a Comment

0 Comments