NEWS UPDATE

6/recent/ticker-posts

തിരുപ്പൂരിൽ കെഎസ്ആർടിസി ബസിൽ ലോറി ഇടിച്ചുകയറി; 19 മരണം

തിരുപ്പൂർ (തമിഴ്നാട്):  അവിനാശിയിൽ കെഎസ്ആർടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് 19 മരണം. ഇരുപതോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ ആറു പേർ സ്ത്രീകളാണ്.[www.malabarflash.com]

അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ വി. ഡി. ഗിരീഷ് (പെരുമ്പാവൂർ സ്വദേശി), കണ്ടക്ടർ വി.ആർ. ബിജു (പിറവം സ്വദേശി) എന്നിവരും മരിച്ചു. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റ 12 പേരെ പൂണ്ടി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ അശുപത്രികളിൽ പ്രവേശിപ്പിച്ചു.

പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്. റിസർവേഷൻ ചാർട്ട് പ്രകാരം (പേരു വിവരങ്ങൾ ചുവടെ) എറണാകുളത്ത് ഇറങ്ങേണ്ടവരായി 25 പേരും പാലക്കാട് നാല്, തൃശൂർ 19 പേരുമാണ് ബസിൽ ഉണ്ടായിരുന്നത്.

രാവിലെ എഴു മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്ആർടിസി ആർഎസ് 784 നമ്പർ ബാംഗ്ലൂർ– എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.25 നാണ് അപകടമുണ്ടായത്. ബസിൽ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. നടപടികൾക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെഎസ്ആർടിസി ഇൻസ്പെക്ടർമാരും സംഭവസ്ഥലത്തെത്തി.

ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം റജിസ്ട്രേഷനുള്ള ലോറിയാണ് ഇടിച്ചത്. കോയമ്പത്തൂർ–സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ലോറി ടൈലുമായി എറണാകുളത്ത് നിന്ന് യാത്ര തിരിച്ചത്.

ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരിൽ പലരെയും പുറത്തെടുത്തത്.
തിങ്കളാഴ്ചയാണ് ബസ് എറണാകുളത്തു നിന്നു ബെംഗളൂരുവിലേക്കു പോയത്. യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. 

അപകടകാരണം അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. രണ്ടു ക്രെയിനുകൾ സ്ഥലത്തെത്തിച്ച് ബസ് റോഡിൽ നിന്ന് നീക്കി. ഇടിച്ച കണ്ടെയ്നർ ലോറിയിൽ നിന്ന് ടൈലുകളും മറ്റും ലോറികളിൽ മാറ്റി. കണ്ടെയ്നർ ലോറി പൂർണമായും ടൈലുകൾ നിറച്ചാണ് യാത്ര ചെയ്തത്. ഇത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. ബസിന്റെ വലതുഭാഗത്തിരുന്നവരാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. 

നടപടികൾ ഏകോപിപ്പിക്കാൻ മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, വി.എസ്.സുനിൽകുമാർ എന്നിവർ അപകടസ്ഥലത്തേക്ക് തിരിച്ചു.

കോയമ്പത്തൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. 

തമിഴ്നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments