NEWS UPDATE

6/recent/ticker-posts

നാട്ടിലെത്തിയത് ഒരൊപ്പ് ഇടാൻ, പോയിട്ട് വേഗം വരുമെന്ന് പറഞ്ഞ് യുകെയിലേക്ക് തിരിച്ചു; നോവായി രഞ്ജിത

പത്തനംതിട്ട: അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ച നഴ്സ് രഞ്ജിത ഗോപകുമാരൻ നായര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ജോലിക്ക് കയറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ മാസമാണ് ലണ്ടനിലേക്ക് പോയത്. എന്നാൽ സെൽഫ് അറ്റസ്റ്റ് ചെയ്യാൻ വിട്ടുപോയി എന്ന കാരണത്താലാണ് വീണ്ടും ഈ മാസം നാട്ടിലെത്തിയത്.[www.malabarflash.com]

കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലെത്തിയ രഞ്ജിത, ബുധനാഴ്ച വൈകിട്ട് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കൊച്ചിയിലേക്കും അവിടെ നിന്ന് ചെന്നൈയിലേക്കും തുടർന്ന് അഹമ്മദാബാദിലേക്കും പോയത്. രഞ്ജിത ഉൾപ്പെടെ 230 യാത്രക്കാരുമായി ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ നിന്നുള്ള ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു.

നേരത്തെ ഒമാനിലെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു രഞ്ജിത. ഒമ്പത് വര്‍ഷം ഇവിടെ ജോലി ചെയ്ത ശേഷം ഒരു വര്‍ഷം മുമ്പാണ് രഞ്ജിത യുകെയിലേക്ക് പോയത്. രഞ്ജിതയ്ക്കൊപ്പം അമ്മയും രണ്ടു മക്കളും സലാലയിൽ ഉണ്ടായിരുന്നു. 2024 ജൂൺ മാസമാണ് സലാലയിലെ പ്രവാസ ജീവിതം മതിയാക്കി രഞ്ജിതയും മക്കളും അമ്മയും നാട്ടിലേക്ക് പോയത്. നാട്ടിൽ നിന്നും പിന്നീട് ഓഗസ്റ്റ് മാസം രഞ്ജിത ജോലിക്കായി യുകെയിലേക്കും പോകുകയായിരുന്നു.

കുടുംബത്തിന് വേണ്ടി ജീവിച്ച രഞ്ജിത മക്കളുടെ സുരക്ഷിതമായ ഭാവിയെ കരുതിയാണ് യുകെയില്‍ ജോലി തേടി പോയത്. എന്നാല്‍ പിന്നീട് യുകെയില്‍ നിന്ന് നാട്ടിലെത്തി സ്ഥിരതാമസമാക്കാൻ തീരുമാനിക്കുകയായിരുന്നു. അമ്മയ്ക്കും മക്കള്‍ക്കുമായി ഒരു വീട് സ്വന്തമായി വേണമെന്നതായിരുന്നു രഞ്ജിതയുടെ ഏറ്റവും വലിയ സ്വപ്നം. വീടിന്‍റെ പണി നടന്നുകൊണ്ടിരിക്കുകയാണ് അപ്രതീക്ഷിതമായുണ്ടായ ദുരന്തം രഞ്ജിതയുടെ ജീവനെടുത്തത്. അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് നാട്ടിലുള്ളത്.

Post a Comment

0 Comments