NEWS UPDATE

6/recent/ticker-posts

നാല് പേര്‍ മരിച്ചത് പുക കാരണമല്ല, ഒരാള്‍ കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നു; അധികൃതര്‍

കോഴിക്കോട്; മെഡിക്കല്‍ കോളേജിലുണ്ടായ പുക കാരണമല്ല അഞ്ചു മരണങ്ങള്‍ സംഭവിച്ചതെന്ന് അധികൃതര്‍. മരിച്ച അഞ്ചുപേരില്‍ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നുവെന്നുംമറ്റുള്ളവര്‍ അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.[www.malabarflash.com]


പുക ശ്വസിച്ചുള്ള മരണമല്ല. ഒരാള്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചതാണ്. കൊണ്ടു വന്നപ്പോഴേ മരിച്ചിരുന്നു. ഒരാള്‍ വായില്‍ അര്‍ബുദം ബാധിച്ച് വന്നതാണ്. കൗണ്ട് കുറഞ്ഞ് രോഗബാധയായി വന്നതായിരുന്നു. അതീവ ഗുരുതരമായിരുന്നു. ഒരാള്‍ക്ക് അതീവ കരള്‍രോഗമായിരുന്നു. വൃക്ക തകാരാറിലായിരുന്നു. മറ്റൊരാള്‍ക്ക് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. രണ്ടു പേര്‍ ഉച്ചയ്ക്ക് ശേഷം വന്നതാണ്. വയനാടില്‍ നിന്ന് വന്ന സത്രീ വിഷം കഴിച്ചാണ് ഇവിടെയെത്തിയത്. പുക വന്നപ്പോഴേ അവരെ മാറ്റിയിരുന്നു. ഇതില്‍ തൂങ്ങി മരിച്ചതും വിഷം കഴിച്ചുമരിച്ചതുമായ രണ്ടുപേരേ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മറ്റുള്ളവരെ ബന്ധുക്കളുമായി സംസാരിച്ചതിന് ശേഷം മറ്റു നടപടികള്‍ സ്വീകരിക്കും- മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജിലുണ്ടായ പുകയില്‍ മരണം സംഭവിച്ചുവെന്ന് ടി. സിദ്ദിഖ് എം.എല്‍.എ ആരോപിച്ചതിന് പിന്നാലെയാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. പുക വന്നപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റി കൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞതായി എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

30 പേര്‍ സ്വകാര്യ ആശുപത്രിയിലേക്ക് സ്വമേധയാ മാറി. മറ്റുള്ളവര്‍ ബീച്ച് ആശുപത്രിയിലാണ്. മെഡിക്കല്‍ കോളേജിലെ ഒരു സംഘം ബീച്ച് ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിക്കും. എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.

അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍നിന്നാണ് പുക ഉയര്‍ന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. അഗ്‌നിരക്ഷാസേനയുടെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തി പുക ശാന്തമാക്കാനുള്ള തീവ്ര യത്‌നത്തിലാണ്. പഴയ കാഷ്വാലിറ്റി താത്കാലികമായി അത്യാഹിത വിഭാഗമായി സജ്ജമാക്കി.

പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാന്‍ സാധിക്കാത്തവിധം പുക പടര്‍ന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. പൊട്ടിത്തെറി ശബ്ദം കേട്ടതായി ഡോക്ടര്‍മാരും നഴ്സുമാരും സ്ഥിരീകരിക്കുന്നു. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്കാണ് രോഗികളെ മാറ്റിയത്.രോഗികളെ പുറത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. മെഡിക്കല്‍ കോളേജിലെത്തന്നെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റാനാണ് നിര്‍ദേശിച്ചത്. ഫയര്‍ഫോഴ്സും ഇലക്ട്രിക്കല്‍ വിഭാഗവും പോലീസും ഡോക്ടര്‍മാരും ചേര്‍ന്ന് സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെ്. ഫയര്‍ഫോഴ്സിന്റെ വിവിധ യൂണിറ്റുകള്‍ എത്തിയിട്ടുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി

അതേസമയം സംഭവത്തിൽ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്‍ദേശിച്ചു. അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.

Post a Comment

0 Comments