ന്യൂഡല്‍ഹി : റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന മലയാളി യുവാവിന് മോചനം. യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജെയിന്‍ കുര്യനെ വിട്ടയച്ചു. മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും ജെയിന്‍ കുര്യനെ ഡല്‍ഹിയില്‍ എത്തിച്ചു. ഡല്‍ഹിയിലെത്തിയ ജെയിന്‍ കുര്യന്‍ ബന്ധുക്കളോട് ഫോണില്‍ സംസാരിച്ചു. പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകള്‍ക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം. (www.malabarflash.com)മോചനം സാധ്യമാക്കിയ എല്ലാവർക്കും നന്ദിയെന്ന് ജയിന്‍റെ അമ്മ ജസി പറഞ്ഞു. പുലർച്ചെ അഞ്ചരയോടെ ദില്ലിയിൽ എത്തിയെന്ന് വിളിച്ചറിയിച്ചു. 11.30യോടെ നെടുമ്പാശ്ശേരിയിൽ എത്തും. ജയിൻ തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെങ്കിലും ഒപ്പം പോയ ബിനിലിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാത്തതിൽ ദുഃഖമുണ്ടെന്ന് ജയിന്‍റെ അമ്മ പറഞ്ഞു. ബിനിലും ജയിനും ഒരുമിച്ചാണ് റഷ്യയിലേക്ക് പോയത്.
തൊഴില്‍ തട്ടിപ്പിനിരകളാണ് ബിനിലും ജയിനും. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. അവിടെയുള്ള മലയാളി ഏജന്‍റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിൽ അകപ്പെടുത്തിയത്. ജനുവരിലുണ്ടായ ആക്രമണത്തിൽ ജെയിനിന് ഒപ്പം ഉണ്ടായിരുന്ന ബന്ധു ബിനിൽ കൊല്ലപ്പെട്ടു.
ഡ്രോണ്‍ ആക്രമണത്തിലാണ് ബിനില്‍ കൊല്ലപ്പെട്ടത്. രണ്ടാമത്തെ സംഘത്തിനൊപ്പം പോകുന്നതിനിടെ ബിനിലിന്‍റെ മൃതദേഹം കണ്ടെന്ന് ജെയിനാണ് ബിനിലിന്‍റെ കുടുംബത്തെ അറിയിച്ചത്. തൊട്ടുപിന്നാലെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ജെയിനും പരിക്കേറ്റു. തുടർന്ന് ചികിത്സയിലായിരുന്നു ജയിൻ. റഷ്യൻ ആർമിയായുള്ള ഒരു വർഷത്തെ കോൺട്രാക്ട് ഏപ്രിൽ 14ന് അവസാനിച്ചു.
0 Comments