കോഴിക്കോട്: കൊടുവളളിയില്‍ വിവാഹസംഘത്തിന്റെ വാഹനത്തിന് നേരേ ആക്രമണം. കൊടുവള്ളി വെണ്ണക്കാടില്‍ വിവാഹസംഘം സഞ്ചരിച്ച ബസിന് നേരേ പടക്കം എറിഞ്ഞായിരുന്നു ആക്രമണം. വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.[www.malabarflash.com]
ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയിലാണ്. ആട് ഷമീര്‍, കൊളവായില്‍ അസീസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആട് ഷമീര്‍. ബസിന്റെ ഡ്രൈവറെയും ക്ലീനറെയും പ്രതികള്‍ ആക്രമിച്ചു. ഡ്രൈവറെയും ക്ലീനറെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
പന്നിപടക്കമാണ് ബസിന് നേരെയെറിഞ്ഞത്. ഇരുമ്പുവടി ഉപയോഗിച്ച് പ്രതികള്‍ ബസിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. മൂന്ന് പടക്കമാണ് ആകെ എറിഞ്ഞത്. അതിലൊന്ന് സമീപത്തുള്ള പെട്രോള്‍ പമ്പിലാണ് വീണത്. തുടര്‍ന്ന് പോലീസ് എത്തി ഈ പടക്കം നിര്‍വീര്യമാക്കി. പമ്പിന് സമീപത്തുള്ള കല്യാണ ഓഡിറ്റോറിയത്തിലേക്കാണ് ബസ് എത്തിയത്.
വിവാഹത്തിനെത്തിയ ആളുകളെ അവിടെ ഇറക്കിയ ശേഷം തിരിക്കുന്നതിനിടെ ഗതാഗത കുരുക്കുണ്ടായി. ഇതിനിടെ ബസ് മറ്റൊരു വാഹനത്തിൽ ഉരസി. ഇതില്‍ പ്രകോപിതരായാണ് പ്രതികള്‍ ബസിന് നേരേ അക്രമം അഴിച്ചുവിട്ടത്.
0 Comments