NEWS UPDATE

6/recent/ticker-posts

‘ഹിന്ദുസമൂഹം ചോദിക്കുന്നത് 3 സ്ഥലങ്ങൾ’: അയോധ്യയ്ക്കു പിന്നാലെ കാശി–മഥുര വിഷയം സജീവമാക്കി യോഗി

ലക്നൗ: സുപ്രീംകോടതി ഉൾപ്പെടെ ഇടപെട്ട ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെ കാശി, മഥുര വിഷയങ്ങൾ സജീവമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.[www.malabarflash.com]

ബിജെപിയുടെ മുൻഗണനാ പട്ടികയിൽ അടുത്തത് മഥുരയിലെ കൃഷ്ണ ജന്മഭൂമി തർക്കമാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. രാജ്യത്തെ ഹിന്ദു സമൂഹം മൂന്നു സ്ഥലങ്ങള്‍ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും യോഗി നിയമസഭയിൽ വ്യക്തമാക്കി. അയോധ്യ, കാശി, മഥുര എന്നിവയാണ് ഈ മൂന്നു സ്ഥലങ്ങൾ. ഈ പ്രദേശങ്ങളിലെ വികസനം തടയുന്ന മനോനിലയാണ് പ്രതിപക്ഷത്തിനുള്ളതെന്ന് അദ്ദേഹം വിമർശിച്ചു.

‘‘അയോധ്യയിലെ ചടങ്ങ് രാജ്യം മുഴുവന്‍ അതിയായ സന്തോഷത്തോടെ സ്വീകരിക്കുന്നത് നമ്മൾ കണ്ടതാണ്. മുൻസർക്കാരുകൾ അയോധ്യയെ എങ്ങനെയാണ് സമീപിച്ചതെന്നും നമുക്കറിയാം. അവർ അയോധ്യയെ നിരോധനങ്ങളുടെയും കർഫ്യൂവിന്റെയും പരിധിയില്‍ കൊണ്ടുവന്നു. നൂറ്റാണ്ടുകളോളം അയോധ്യ ഇത്തരം അനീതികൾ നേരിട്ടു. വിശദമായി പറഞ്ഞാൽ 5000 വർഷം നീണ്ടുനിന്ന അനീതിയെക്കുറിച്ചും പറയേണ്ടി വരും. പാണ്ഡവരും അനീതി നേരിട്ടവരാണല്ലോ.

കൃഷ്ണൻ കൗരവരുടെ അടുത്തുപോയി ഒരു ഒത്തുതീർപ്പിനു ശ്രമിച്ചു. എല്ലാ സ്ഥലവും നിങ്ങൾ പിടിച്ചുവച്ചോളൂ, അഞ്ച് ഗ്രാമങ്ങളെങ്കിലും തരൂ എന്നായിരുന്നു ഒത്തുതീർപ്പ്. എന്നാൽ ദുര്യോധനൻ വിസമ്മതിച്ചു. ഇന്നിപ്പോൾ മൂന്നെണ്ണത്തിന്റെ കാര്യം മാത്രമാണ് ചോദിച്ചത് – അയോധ്യ, കാശി, മഥുര. ഞങ്ങളുടെ വിശ്വാസത്തിന്റെ മൂന്ന് കേന്ദ്രങ്ങളാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. വർഷങ്ങളായി ഭൂരിപക്ഷം ഹിന്ദുക്കളും തങ്ങളുടെ വിശ്വാസങ്ങൾക്കായി അപേക്ഷിക്കുകയാണ്. വോട്ടു ബാങ്ക് രാഷ്ട്രീയമാണ് സ്ഥിതിഗതികൾക്കു കാരണം. രാഷ്ട്രീയവും വോട്ടുമൊക്കെയാണ് തർക്കങ്ങൾക്കു വഴിയൊരുക്കുന്നത്.

അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ചപ്പോൾ ഈ രാജ്യത്തെ ജനങ്ങളെല്ലാം സന്തോഷിച്ചു. ഞങ്ങളുടേത് വെറും വാഗ്ദാനം മാത്രമല്ല. അത് നടപ്പിലാക്കുകയും ചെയ്തു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നേരത്തേ തന്നെ നടക്കുമായിരുന്നു. പക്ഷേ അയോധ്യ, മഥുര, കാശി എന്നവിടങ്ങളിലെ വികസനം തടസപ്പെടുത്തുന്ന സമീപനമാണ് മുൻസർക്കാരുകൾ സ്വീകരിച്ചത്. ഈ മൂന്നു പ്രദേശങ്ങളും വിശ്വാസപരമായി വളരെ പ്രാധാന്യമുള്ളവയാണ്. അവിടെ രാഷ്ട്രീയം കൊണ്ടുവന്നപ്പോഴാണ് ഭിന്നിപ്പുണ്ടായത്.

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ കോടതി ഉത്തരവിനെ തുടർന്ന് 30 വർഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ആഴ്ച, പള്ളിയുടെ നിലവറകളിലൊന്നിൽ ഹിന്ദു മതവിശ്വാസികൾ പ്രാർഥന പുനരാരംഭിച്ചിരുന്നു. കോടതി ഉത്തരവ് വന്നു മണിക്കൂറുകൾക്കുശേഷം പുലർച്ചെ മൂന്നു മണിക്കാ‍ണ് പ്രാർഥന നടന്നത്. ദിവസങ്ങൾക്കകമാണ് യോഗിയുടെ പ്രസ്താവന വരുന്നത്. പ്രാർഥനകൾ നടന്ന നിലവറ തൊട്ടടുത്തുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിലെ നന്ദി വിഗ്രഹത്തിന് അഭിമുഖമായാണ്.

പള്ളിയുടെ വിവിധ ഭാഗങ്ങളിൽ പ്രാർഥിക്കാനുള്ള അനുമതിക്കായി ഹിന്ദു മതവിശ്വാസികളായ ഹർജിക്കാർ കോടതിയെ സമീപിച്ചിരുന്നു. അതേസമയം, ഗ്യാൻവാപി പള്ളിയിലെ പൂജയുമായി ബന്ധപ്പെട്ട് പള്ളി കമ്മിറ്റി നല്‍കിയ അപ്പീൽ ഈ മാസം 12ന് പരിഗണിക്കുമെന്ന് ഇന്ന് അലഹാബാദ് ഹൈക്കോടതി അറിയിച്ചു.

മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് ഇരിക്കുന്നിടത്താണ് ശ്രീകൃഷ്ണ ഭഗവാന്റെ ജന്മസ്ഥലമെന്നും അവിടെ മുൻപുണ്ടായിരുന്നത് ഹിന്ദുക്ഷേത്രമാണെന്നതുമാണ് അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള മറ്റൊരു ഹർജിയിലെ പ്രധാന വാദം. താമരയുടെ ആകൃതിയിലുള്ള ഒരു സ്തംഭം നിലവിലുണ്ടെന്നും കൃഷ്ണൻ ജനിച്ച രാത്രിയിൽ അദ്ദേഹത്തെ സംരക്ഷിച്ച ഹൈന്ദവ ദേവന്മാരിൽ ഒരാളായ ശേഷനാഗിന്റെ ചിത്രവും പള്ളിക്ക് അടിയിലുണ്ടെന്നും ഹർജിയിൽ പറയുന്നു. 

മസ്ജിദിന്റെ തൂണിന്റെ ചുവട്ടിൽ ഹിന്ദുമത ചിഹ്നങ്ങളും കൊത്തുപണികളും കാണാം. അതുകൊണ്ടുതന്നെ പള്ളിയിൽ പരിശോധന നടത്താൻ ഒരു കമ്മിഷനെ നിയമിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments