NEWS UPDATE

6/recent/ticker-posts

ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; കര്‍ണാടക പോലീസ് പിടികൂടിയവരില്‍ കോഴിക്കോട്ടെ ലീഗ്‌ നേതാവും

കോഴിക്കോട്: കുറിയര്‍ കമ്പനിയുടെ പേരില്‍ നടന്ന വന്‍തട്ടിപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് പിടികൂടിയവരില്‍ കോഴിക്കോട്ടെ മുസ്ലീം ലീഗ് പ്രാദേശിക നേതാവും. ഒളവണ്ണ സ്വദേശിയും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മറ്റി അംഗവുമായ മുല്ലപ്പള്ളി ആഷിഖി(45)നെയാണ് മാത്തറയിലുള്ള വീട്ടിലെത്തി കര്‍ണാടക പോലീസ് സംഘം പിടികൂടിയത്.[www.malabarflash.com]


അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പു നടത്തുന്ന മലയാളികളുള്‍പ്പെട്ട സംഘത്തെ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തി കര്‍ണാക പോലീസ് അറസ്റ്റു ചെയ്തത്. ഏഴു മലയാളികളും കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് സ്വദേശികളുമാണ് അറസ്റ്റിലായത്. കുറിയര്‍ വഴി മയക്കുമരുന്ന് വരുന്നുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പിനിരയായവരെ ഭീഷണിപ്പെടുത്തിയിരുന്നത്.

കോഴിക്കോട് സ്വദേശിയായ എം.പി. നൗഷാദ്, മലപ്പുറം സ്വദേശികളായ അര്‍ഷദ്, കെ.റിയാസ്, കെ.പി. നൗഫല്‍, മുഹമ്മദ് റാസി, മുഹമ്മദ് നിംഷാദ് എന്നിവരാണ് പിടിയിലായ മറ്റു മലയാളികള്‍. ഇവരെയും കര്‍ണാടക പോലീസ് കേരളത്തില്‍നിന്ന് പിടികൂടുകയായിരുന്നു.

2023 നവംബര്‍ 30-നാണ് സംഭവം നടന്നത്. മുംബൈയിലെ സെഡ് എക്സ് എന്ന അന്താരാഷ്ട്ര കൊറിയര്‍ കമ്പനിയുടെ കസറ്റമര്‍ കെയര്‍ സര്‍വ്വീസില്‍നിന്നാണെന്ന് പറഞ്ഞാണ് ആദ്യം ഫോണ്‍ കോള്‍ വന്നത്. മുംബൈയില്‍നിന്നു തായ്‌വാനിലേക്ക് അയക്കുന്ന കൊറിയറില്‍ 950 ഗ്രാം എം.ഡി.എം.എ, അഞ്ച് സിംകാര്‍ഡുകള്‍, കാലാവധികഴിഞ്ഞ 10 പാസ്പോര്‍ട്ട്, 1000 യു.എസ് ഡോളര്‍ എന്നിവ ഉണ്ടെന്നും ഇതോടൊപ്പമുണ്ടായിരുന്ന ആധാര്‍ കാര്‍ഡില്‍ നിങ്ങളുടെ പേരാണുള്ളതെന്നും ഇയാള്‍ പറഞ്ഞു.

വിവരം കസ്റ്റംസില്‍ അറിയിച്ചിട്ടുണ്ടെന്നും പരാതി ഫയല്‍ ചെയ്‌തെന്നും ഇയാള്‍ അറിയിച്ചു. കോള്‍ മുംബൈ സൈബര്‍ പോലീസിന് കൈമാറുകയാണെന്നും അവരുമായി സംസാരിക്കാനും ഇയാള്‍ ആവശ്യപ്പെട്ടു. ഫോണെടുത്ത ശേഷം സൈബര്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ആള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

പിന്നീട് വീഡിയോ കോളിങ് ആപ്പ് വഴി ഇയാള്‍ സംസാരിക്കുകയും പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ കാണിക്കുകയും ചെയ്തു. ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും ഉപയോഗിച്ച് നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും മൊഴി ഖേപ്പെടുത്താന്‍ മുംബൈയില്‍ എത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കണമെന്നും ഇതിന് അക്കൗണ്ടിലുള്ള തുക മുഴുവന്‍ ആര്‍.ബി.ഐയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ഇയാള്‍ നിര്‍ദേശിച്ചു. പരിശോധനയ്ക്കു ശേഷം പണം തിരിച്ചയക്കുമെന്നും ഭയപ്പെടാനില്ലെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ തന്ന അക്കൗണ്ടിലേക്ക് 19,88,887 ലക്ഷം രൂപ അയച്ചു. പിന്നീടാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. തുടര്‍ന്ന് കര്‍ണാടക പോലീസിനെ സമീപിച്ചു.

അതെ സമയം ആഷിഖിനെ കേസില്‍ കുടുക്കിയതാണെന്നും ഗള്‍ഫുമായി ബന്ധമുള്ള കോഴിക്കോട് കൊടുവള്ളിയിലുള്ള സംഘമാണ് ഇതിന് പിന്നിലെന്നുമാണ് സഹോദരന്‍ അസീസ് ആരോപിക്കുന്നത്. റിമാന്‍ഡിലായിരുന്ന ആഷിഖ്, ജാമ്യം ലഭിച്ച് ഉടന്‍ ജയില്‍മോചിതനാകുമെന്നും അസീസ് പറഞ്ഞു.

തട്ടിപ്പിനിരയായി പണം നഷ്ടമായവരില്‍ ഒട്ടേറെ മലയാളികളാണുള്ളത്. പരാതിക്കാര്‍ കൂടിയതോടെ ബെംഗളൂരു പോലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് നടത്തിയ അന്വേണമാണ് പ്രതികളിലേക്കെത്തിച്ചത്. തട്ടിപ്പിനു പിന്നില്‍ രാജ്യാന്തര ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

കര്‍ണാടക ഭട്കല്‍ സ്വദേശികളായ അസീം അഫന്‍ഡി, മുഹമ്മദ് സലീം ഷെയ്ഖ്, ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി കന്‍സിഭായ് റബാനി, രാജസ്ഥാന്‍ പാലി സ്വദേശികളായ ദിലീപ് സോണി, രമേഷ്‌കുമാര്‍, ലളിത് കുമാര്‍, രാജ്‌കോട്ട് ജാംനഗര്‍ സ്വദേശി മഖാനി കരീംലാല്‍ കമറുദ്ദീന്‍ എന്നിവരെയും ബെംഗളൂരു പോലീസിന്റെ പ്രത്യേക സംഘവും സൈബര്‍ ക്രൈംപോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.

സംഘാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് 25,47,000 രൂപ പോലീസ് പിടിച്ചെടുത്തു. ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഐ.ബി., സി.ബി.ഐ., ഇ.ഡി., എന്‍.ഐ.എ., എന്നിവയില്‍നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി പണക്കാരുടെ ഫോണ്‍ നമ്പരുകളിലേക്ക് വിളിച്ചായിരുന്നു തട്ടിപ്പെന്ന് ബെംഗളൂരു പോലീസ് കമ്മിഷണര്‍ ഡി. ദയാനന്ദ് പറഞ്ഞു.

കുറിയറില്‍ എം.ഡി.എം.എ. ലഭിച്ചെന്ന പേരില്‍ വ്യാജസന്ദേശം നല്‍കി ഡോക്ടറുടെ പക്കല്‍നിന്ന് 41.61 ലക്ഷം തട്ടിയ കേസില്‍ മലപ്പുറം സ്വദേശികളായ ഏഴു പേരാണ് കഴിഞ്ഞദിവസം പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. മലപ്പുറം ചെമ്മലശേരി സ്വദേശികളായ എന്‍. മുഹമ്മദ് അഫ്‌സല്‍ (27), കുഞ്ഞലവി (27), കൊളത്തൂര്‍ സ്വദേശികളായ നിസാമുദീന്‍ ഐബക് (20), സിദിഖ് അഖ്ബര്‍ (23) എന്നിവര്‍ പിടിയിലായവരില്‍ ഉള്‍പ്പെടും. ഇടപ്പള്ളി സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. ബെംഗളൂരുവിലെ വ്യവസായിയില്‍നിന്നു പണംതട്ടിയ സമാനരീതിയിലാണ് ഡോക്ടറേയും കബളിപ്പിച്ചത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നാണ് പോലീസ് അറിയിക്കുന്നത്.

Post a Comment

0 Comments