NEWS UPDATE

6/recent/ticker-posts

എ.ഐ ഉപയോഗിച്ച് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 14-കാരന്‍ പിടിയില്‍


കല്‍പ്പറ്റ: വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് നഗ്‌ന ദൃശ്യങ്ങൾ ചേർത്ത് മോര്‍ഫ് ചെയ്ത് വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വിദ്യാര്‍ഥി പിടിയില്‍. [www.malabarflash.com]

ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 വയസുകാരനായ വിദ്യാര്‍ഥിയെ വയനാട് സൈബര്‍ പോലീസ് വലയിലാക്കിയത്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നും സ്‌കൂള്‍ ഗ്രൂപ്പുകളില്‍ നിന്നുമെടുത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് 14-കാരന്‍ ദുരുപയോഗം ചെയ്തത്.

നിരവധി വിദ്യാര്‍ത്ഥിനികളാണ് ഇത്തരത്തില്‍ സൈബര്‍ അതിക്രമത്തിന് ഇരയായത്. നിര്‍മിച്ചെടുത്ത വ്യാജ ഫോട്ടോകള്‍ നിരവധി ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം വ്യാജ അക്കൗണ്ടുകള്‍ വഴി ഇരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും അയച്ചു ഭീഷണിപ്പെടുത്തുകയാണ് കൗമാരക്കാരന്‍ ചെയ്തത്. അന്വേഷണ ഏജന്‍സികളുടെ പിടിയില്‍ പെടാതിരിക്കാന്‍ വി.പി.എന്‍ സാങ്കേതിക വിദ്യയും ചാറ്റ്‌ബോട്ടുകളും ദുരുപയോഗം ചെയ്താണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

ആയിരക്കണക്കിന് ഐ.പി അഡ്രസുകള്‍ വിശകലനം ചെയ്തും ഗൂഗിള്‍, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം കമ്പനികളില്‍ നിന്ന് ലഭിച്ച ഫേക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഉപയോഗിച്ചുമാണ് വിദ്യാര്‍ഥിയെ വയനാട് സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവും വലയിലാക്കിയത്. അന്വേഷണ സംഘത്തില്‍ എ.എസ്.ഐ ജോയ്‌സ് ജോണ്‍, എസ്.സി.പി.ഓ കെ.എ. സലാം, സി.പി.ഓമാരായ രഞ്ജിത്ത്, സി. വിനീഷ എന്നിവരും ഉണ്ടായിരുന്നു. കുട്ടിക്കെതിരെ പോലീസ് ജുവനൈല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Post a Comment

0 Comments