NEWS UPDATE

6/recent/ticker-posts

ആൺസുഹൃത്തിനൊപ്പം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച അധ്യാപിക കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

കണ്ണൂർ: ആൺസുഹൃത്തിനൊപ്പം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച അധ്യാപിക കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റഡിയിലായി. ചന്തേര സ്വദേശിനിയായ 24കാരിയായ അധ്യാപികയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കൊപ്പം ഇവരുടെ ആൺസുഹൃത്തും നീലേശ്വരം സ്വദേശിയുമായ മുബഷീർ എന്നയാളും കസ്റ്റഡിയിലായിട്ടുണ്ട്.[www.malabarflash.com] 


ചന്തേര പോലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് യുവതിയെയും ആൺസുഹൃത്തിനെയും വിമാനത്താവളത്തിൽനിന്ന് കണ്ടെത്തിയത്.

വിദ്യാർഥിയുടെ പിതാവ് മരിച്ചെന്ന് പറഞ്ഞ് അധ്യാപിക വീട് വിട്ട് ഇറങ്ങുകയായിരുന്നു. വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവിന് സംശയം തോന്നുകയായിരുന്നു. അധ്യാപികയുടെ മുറി പരിശോധിച്ചപ്പോൾ ഫോൺ എടുക്കാതെയാണ് പോയതെന്ന് മനസിലായി. കൂടാതെ പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ മുറിയിൽ ഉണ്ടായിരുന്നില്ല. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പോലീസ് മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് അവസാനമായി യുവതി വിളിച്ചിരിക്കുന്നത് മുബഷീറിനെയാണെന്ന് മനസിലായത്. തുടർന്ന് മുബഷീറിന്‍റെ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്യുകയായിരുന്നു. ഇരുവരും കണ്ണൂർ വിമാനത്താവളത്തിൽ ഉണ്ടെന്ന് വ്യക്തമായി. ഇതോടെ പോലീസിന്‍റെ നിർദേശാനുസരണം ഇരുവരെയും വിമാനത്താവള അധികൃതർ തടഞ്ഞുവെക്കുകയായിരുന്നു. സ്ഥലത്തെത്തിയ ചന്തേര പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.

യുവതി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. മനുഷ്യക്കടത്ത് ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷണപരിധിയിലുണ്ടെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

Post a Comment

0 Comments