NEWS UPDATE

6/recent/ticker-posts

രാസലഹരിയുമായി നാല് യുവാക്കൾ പിടിയിൽ

എറണാകുളം: എറണാകുളം ടൗൺ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ സംഘത്തിലെ നാല് പേർ കൂടി എക്സൈസിന്റെ പിടിയിൽ. മട്ടാഞ്ചേരി സേലാംസേട്ട് പറമ്പ് സ്വദേശി, സീനത്ത് മൻസിൽ മുഹമ്മദ് ഇർഫാൻ (21) മട്ടാഞ്ചേരി കൽവർത്തി സ്വദേശി പനച്ചിക്കൽ വീട്ടിൽ ആഷിദ് അഫ്സൽ(22), ഉടുമ്പൻ ചോല കട്ടപ്പന സ്വദേശി മുട്ടത്ത് വീട്ടിൽതോമസ് സാബു (തോമാ)(25), ഇടുക്കി കാഞ്ചിയാർ നരിയമ്പറാ സ്വദേശി പുളിക്കമാക്കൽ വീട്ടിൽ അജേഷ് (23) എന്നിവരാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസി. കമീഷണറുടെ സ്പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിലായത്.[www.malabarflash.com] 

ഇവരുടെ പക്കൽ നിന്ന് ആറ് ഗ്രാമോളം എം.ഡി.എം.എ പിടിച്ചെടുത്തു. ഇവർ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ഒരു ആഡംബര കാറും ഒരു ന്യൂജനറേഷൻ ബൈക്കും അഞ്ച് സ്മാർട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു.

സോഷ്യൽ മീഡിയയിലൂടെ ഗ്രൂപ്പുകൾ ഉണ്ടാക്കി ഇതിലൂടെ "ജോമോൻ" എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു ഇവർ മയക്കുമരുന്ന് കൈമാറ്റം ചെയ്തിരുന്നത്. ഒരിക്കലും ഇവർ മയക്കുമരുന്നുകളുടെ പേര് സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വച്ചിരുന്നില്ല. അതിന് പകരം കോഡിലൂടെയാണ് മയക്ക് മരുന്ന് വിതരണം നടത്തിയിരുന്നത്. മുഹമ്മദ് ഇർഫാൻ, തോമസ് സാബു എന്നിവർ ചേർന്ന് ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് എറണാകുളത്ത് എത്തിച്ചശേഷം റൂം വാടകക്കെടുത്ത് ആഷിദിന്റെയും അജേഷിന്റെയും സഹായത്തോടുകൂടി എറണാകുളം നഗരത്തിൽ മയക്കുമരുന്നുകൾ വിറ്റഴിച്ച് വരികയായിരുന്നു.

കാർ റൈഡിങ്, ബൈക്ക് സ്റ്റണ്ടിങ് എന്നിവയിൽ പ്രാവീണ്യമുള്ള ഇവർ ആവശ്യക്കാർക്ക് അവർ പറയുന്ന ലൊക്കേഷനുകളിൽ മയക്കുമരുന്ന് എത്തിച്ച ശേഷം ശരവേഗത്തിൽ കുതിച്ചു പാഞ്ഞ് പോകുന്നതായിരുന്നു രീതി. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട് ഏഴ് മാസത്തോളം റിമാന്റിൽ കഴിയുകയായിരുന്ന മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഇർഫാൻ ഈ അടുത്ത് ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും മയക്കുമരുന്ന് ഇടപാട് നടത്തുന്നതിനിടെയാണ് എക്സൈസ് സ്പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിലാകുന്നത്.

രണ്ടാഴ്ചകൾക്ക് മുൻപ് സൂപ്പർ ബൈക്കിൽ കറങ്ങി നടന്ന് നഗരത്തിൽ മയക്കുമരുന്ന് വിൽപന നടത്തിവന്നിരുന്ന ഇവരുടെ തലവനും കൂട്ടാളികളും എക്സൈസ് സ്പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിൽ ആയി റിമാന്റിൽ ആയതിനെ തുടർന്ന് ഇവർ നാലുപേരും തലവനെ പിന്തുണച്ച് കൊണ്ട് ആവശ്യക്കാർക്ക് മുടങ്ങാതെ കൃത്യമായി മയക്കുമരുന്ന് എത്തിച്ച് കൊടുത്ത് വരുകയായിരുന്നു.

ബാംഗ്ലൂരിൽ നിന്ന് രാസലഹരി എത്തിക്കഴിഞ്ഞാൽ "ജോമോൻ ഓൺ ആയിട്ടുണ്ട്" എന്ന കോഡ് സമൂഹ മാധ്യമങ്ങളിലെ ഇവരുടെ ഗ്രൂപ്പുകളിലൂടെ പങ്കുവെച്ചുകൊണ്ടാണ് ആവശ്യക്കാരുടെ പക്കലേക്ക് രാസലഹരി എത്തിച്ചിരുന്നത്. "ജോമോൻ" എന്ന കോഡിൽ നഗരത്തിൽ മയക്കുമരുന്ന് വിതരണം നടത്തുന്ന സംഘത്തെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എറണാകുളം എൻഫോഴ്സ്മെന്റ് അസി. കമീഷണർ ബി. ടെനിമോന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്ഷൻ ടീം ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കുകയായിരുന്നു. കൊച്ചി പനമ്പിള്ളി നഗറിൽ മനോരമ ജംഗ്ഷനോട് അടുത്ത് മയക്കുമരുന്ന് കൈമാറുന്നതിനായി ആഡംബര കാറിൽ എത്തിയ മുഹമ്മദ് ഇർഫാനെയും തോമസ് സാബുവിനെയും അജേഷിനെയും എക്സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

തുടർന്ന് ലൊക്കേഷൻ പ്രകാരം മയക്കുമരുന്ന് എത്തിച്ച് നൽകുന്ന ഇവരുടെ പങ്കാളിയായ ആഷിദ് അഫ്സലിനെ കലൂർ സ്റ്റേഡിയം ഭാഗത്തു നിന്നും മയക്കുമരുന്നമായി എക്സൈസ് പിടികൂടി. മാരക ലഹരിയിൽ ആയിരുന്നു ഇവരെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘത്തിന് കീഴ്പ്പെടുത്താനായത്. 

ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നും ഇടുക്കി കട്ടപ്പന ഭാഗത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തിയിരുന്ന തോമ എന്ന തോമസ് സാബു എന്നയാൾ ഇടുക്കി എക്സൈസിന്റെ പക്കൽ നിന്നും തന്ത്രപൂർവം രക്ഷപ്പെട്ടു നടക്കുകയായിരുന്നു. ഇതോടെ ഈ ഒരു മാസത്തിനിടെ ഇതുവരെ ഇവരുടെ ഗ്രൂപ്പിൽ നിന്ന് ഒരു വനിതയടക്കം 14 പേർ എക്സൈസ് സ്പെഷ്യൽ അക്ഷൻ ടീമിന്റെ പിടിയിലായിട്ടുണ്ട്. ഇവരിൽ നിന്ന് ആകെ 50 ഗ്രാമോളം എം.ഡി.എം.എയും, മയക്കുമരുന്ന് കടത്തുവാൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും, നാല് ന്യൂജനറേഷൻ ബൈക്കുകളും മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന 15 സ്മാർട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

മയക്കുമരുന്നുകളുടെ ഉറവിടം സംബന്ധിച്ച് വ്യക്തമായിട്ടുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്. സജീവ് കുമാർ ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എം.ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എൻ.ഡി. ടോമി, സി.ഇ.ഒ ടി.പി. ജെയിംസ്, കെ.കെ. മനോജ് എന്നിവർ ഉൾപ്പെട്ട സംഘം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments