NEWS UPDATE

6/recent/ticker-posts

പുത്തൻ പ്രതീക്ഷകളും ഉണർവുമായി കോവിഡാനന്തര വിഷുക്കാലം; കാർഷിക സങ്കൽപ്പങ്ങളിൽ അധിഷ്ഠിതമായ പുതുവത്സരാരംഭം

"കാലമിനിയുമുരുളും വിഷുവരും
വർഷം വരും, പിന്നെയോരോ തളിരിനും പൂവരും കായ്‌ വരും....."
"കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ, പൂക്കാതിരിക്കാൻ എനിക്കാവതില്ല"
'വിത്തും കൈക്കോട്ടും, കള്ളൻ ചക്കേട്ടു, കണ്ടാൽ മിണ്ടേണ്ട, ചക്കക്കുപ്പുണ്ടോ'


മലയാളി മനസ്സിലെ വിഷു സങ്കല്പങ്ങളെല്ലാം കവിഭാവനയിൽ എന്നും ഓർത്തിരിക്കാനുള്ള നിമിത്തമാകാറുണ്ട്. വിഷു സങ്കൽപങ്ങളെല്ലാം ഓർമയിൽ മാത്രം ഒതുങ്ങിപോയില്ലേ എന്ന് പഴമക്കാർ വേവലാതിപ്പെടുന്നുമുണ്ട്. 

ഭൂമിശാസ്ത്രപരമായും ജ്യോതിശാസ്ത്രപരമായും ഏറെ പ്രാധാന്യം വിഷുവിനുണ്ട് .പക്ഷേ എല്ലാം പഴമക്കാരിൽ ഒതുങ്ങിപ്പോയില്ലേ ? വിഷുവിന്റെ വരവിനെ അറിയിച്ചുകൊണ്ട് എത്താറുള്ള 'വിഷുപക്ഷി'കളും ഇപ്പോൾ കാണാമറയത്താണ്  മഹത്തായ കാർഷിക സങ്കൽപ്പങ്ങളുമായി ഒതുങ്ങി നിന്നൊരു പഴയ കാലം നമുക്കുണ്ടായിരുന്നു. അതെല്ലാം വിഷുവെന്ന ആണ്ടുപിറവിയോടെയാണ്‌ ആരംഭിച്ചിരുന്നത്. അതേ സങ്കല്പത്തിലാണ് നമ്മുടെ മറ്റെല്ലാ ഉത്സവങ്ങളിലേറെയും നമ്മൾ ആഘോഷിച്ചു പോരുന്നതും. 

വിഷു നാൾ തൊട്ട് പത്താമുദയം വരെ കൃഷിക്കാലമാണ് നമുക്ക്‌ . കേവലമൊരു വിളവെടുപ്പുത്സവമെന്നതിനപ്പുറം നമ്മുടെ കാർഷിക ആണ്ടുപിറവി ദിനമാണിത്. കാലാവസ്ഥയിൽ വന്നിട്ടുള്ള മാറ്റങ്ങൾ ആ പഴയ പ്രതീക്ഷകളിൽ വിഷവിത്തു പാകിയിട്ടുണ്ടെന്നതും ശരിയാണ്. അനവസരത്തിലെത്തുന്ന മഴയും പ്രളയവും ചരിത്രഗതിയെ തന്നെ താറുമാറാക്കുന്ന ദുരന്തങ്ങൾ പഴയകാല സങ്കല്പങ്ങൾക്ക് ഇവിടെ മങ്ങലേൽപ്പിച്ചു.

എന്തുതന്നെയായാലും മേടം ഒന്ന് നമുക്ക്‌ വിഷുവാണ്. രാത്രിയും പകലും തുല്യമാണെന്ന അർഥം വരുന്ന 'വിഷുവം' എന്ന പദം ലോപിച്ചാണ് വിഷു ഉണ്ടായതെന്നും പറയപ്പെടുന്നു. നമ്മൾ അത് ആഘോഷിക്കും. കണിയൊരുക്കും,

പുലർച്ചെ എഴുന്നേൽക്കും, പുത്തനുടുപ്പിടും, പടക്കം പൊട്ടിക്കും, കൈനീട്ടം നൽകും വാങ്ങും, വീട്ടിൽ കണികണ്ട ശേഷം സമീപക്ഷേത്രങ്ങളിലും കണികണ്ട് ദേവി ദേവന്മാരെ തൊഴുതു വണങ്ങും, വിഷുസദ്യയൊരുക്കും. അതാണ് നമുക്ക്‌ നമ്മുടെ വിഷു സങ്കല്പം. 

 ഐശ്വര്യത്തിന്റെ സന്ദേശം നൽകുന്ന നവവത്സരത്തിന്റെ ആരംഭസുദിനം.
തെക്കന് ഓണം അതിവിശേഷമാണെങ്കിൽ വടക്കന് അത് വിഷുവാണ്. കേരളമൊട്ടുക്കും ഈ രണ്ടു വിശേഷങ്ങളും അവരുടേതായ രീതിയിലാണ് ആഘോഷിക്കുന്നത് . വിഷുവിന് തലേന്നാൾ മുതൽ തന്നെ നമ്മൾ വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ച് വിഷുവിന്റെ വരവിന് സ്വാഗതമരുളും. സ്ത്രീകൾ ഉണ്ണിഅപ്പം ഉണ്ടാക്കുന്ന തിരക്കിൽ അകത്തും.

ഞങ്ങളുടെ കുട്ടിക്കാലത്ത് പാലക്കുന്ന് ക്ഷേത്ര പറമ്പിൽ പണ്ടൊരു കാഞ്ഞിരമരം ഉണ്ടായിരുന്നു. വിഷുക്കാലത്തിന് മുൻപേ, അതിൽ നിന്ന് വീഴുന്ന കാഞ്ഞിരക്കുരു സഞ്ചിയിൽ പെറുക്കികൂട്ടി വെക്കുന്ന ഒരു കുട്ടിക്കൂട്ടം ഇവിടെ ഉണ്ടായിരുന്നു. അതിൽ മിക്കവരും സപ്തതിയോടടുത്ത് പഴയ വിഷു ഓർമകൾ അയവിറക്കിക്കൊണ്ട് ഒതുങ്ങി കഴിയുകയാണ്. 

നാലാം ക്ലാസുവരെയുള്ള വിദ്യാഭ്യാസം ഞങ്ങൾക്ക് അന്ന് ഉദുമ ഗവ. എൽ. പി. സ്കൂളിലായിരുന്നു. സ്കൂളിനടുത്തുള്ള കളനാട്ടുകാരനായ ഇബ്രാഹിച്ഛന്റെ കടയിൽ കാഞ്ഞിരക്കുരു തൂക്കി വിൽക്കും. വിഷുവിന് പടക്കം വാങ്ങുന്നത് അങ്ങിനെ സ്വരൂപിക്കുന്ന പൈസകൊണ്ടായിരുന്നു. വീട്ടിൽ നിന്നാരും പടക്കങ്ങൾ വാങ്ങാൻ പണം നൽകില്ല. അന്നത്തെ ചുറ്റുപാടുകൾ അങ്ങിനെയായിരുന്നു.
വിഷുവിന് കണിയൊരുക്കാൻ
വീടും പരിസരവും നേരത്തേ വൃത്തിയാക്കി വെക്കും. വീട്ടിലെ തലമുതിർന്ന വീട്ടമ്മ തലേന്നാൾ രാത്രി പൂജാമുറിയിൽ കണിയൊരുക്കും. ചക്ക, മാങ്ങ, തേങ്ങ, ഗ്രന്ഥങ്ങൾ ഇവയൊക്കെ വേണം . പ്രപഞ്ചത്തിന്റെ പ്രതീകമായി സങ്കല്പിച്ച് ഓട്ടുരുളിയിൽ അരി, നെല്ല്, സ്വർണം, അലക്കിയ മുണ്ട്, വാൽകണ്ണാടി, കണിവെള്ളരി, പഴവർഗങ്ങൾ, കണിക്കൊന്ന, വെറ്റില, അടക്ക, കൺമഷി, ചാന്ത്, സിന്ദൂരം, നവധാന്യങ്ങൾ എന്നിവ നിരത്തിവെക്കും. തിരിയിട്ട് കത്തിച്ച നിലവിളക്ക്, ശ്രീകൃഷ്ണ വിഗ്രഹം എന്നിവ പൂജാമുറിയിൽ കാണും. തലേന്നാൾ രാത്രി ഉണ്ടാക്കിയ അപ്പം പുത്തൻ മൺകലത്തിൽ നിറച്ചു വെക്കും.ഉണ്ണിയപ്പമാണ് ഉണ്ണിക്കണ്ണന് പ്രിയം . കാണിയൊരുക്കുന്നതിൽ പ്രാദേശിക വ്യത്യാസങ്ങൾ പലേടത്തും പലവിധമാണ് . 

വീട്ടിൽ കണികാണാനെത്തുന്നവർക്ക് അപ്പം നൽകും. മുൻ കാലങ്ങളിൽ കുട്ടികൾ കൂട്ടമായി പല വീടുകളിലും കണികാണാൻ പോകുമായിരുന്നു. വീടുകളിൽ നിന്ന് കിട്ടുന്ന അപ്പം സഞ്ചിയിൽ ശേഖരിക്കും.ആ അപ്പ ശേഖരം കുറച്ചു ദിവസത്തേക്ക് സൂക്ഷിച്ചു വെക്കും. അതൊക്ക പഴയകാല വിഷു ഓർമകൾ. 

ഇപ്പോൾ കണികാണാൻ മറ്റു വീടുകളിൽ പോകുന്നവർ തന്നെ വിരളമാണ്. വാട്സ്ആപ്പിൽ സന്ദേശങ്ങൾ കൈമാറുന്നതാണല്ലോ ന്യുജെൻ രീതി.

വീട്ടിൽ കണികണ്ട ശേഷം അതിരാവിലെ തന്നെ ഞങ്ങൾ ആദ്യം ചെല്ലുക പാലക്കുന്നമ്മയെ കണ്ടു തൊഴുത് വണങ്ങാനായിരിക്കും. ഭണ്ഡാര വീട്ടിലെ തിരുനടയിലെ ഭക്തിസാന്ദ്രമായ വിഷു ഒരുക്കങ്ങൾ കണ്ണിനും മനസിനും കുളിരേകുന്ന സൗന്ദര്യ കാഴ്ചയാണ്‌. കണികണ്ടശേഷം പ്രദക്ഷിണം പൂർത്തിയാക്കി പടിഞ്ഞാറ്റയിലെ നിത്യദീപപ്രഭയിലും ദേവിയെ സങ്കല്പിച്ച് തൊഴുത് അവിടെ നിന്ന് തരുന്ന ഉണ്ണിയപ്പം കൈനീട്ടി വാങ്ങും. തൊട്ടടുത്തുള്ള മറ്റു ക്ഷേത്രങ്ങളിലും അവരവരുടെ തറവാടുകളിലും വിഷുക്കണി കാണാനായി പലരും പോകും.
കൊന്നപൂവിന്റെ ഭംഗി
വിഷുവിന്റെ വരവറിയിച്ച് കൊടും വേനലിലിന് തൊട്ടുമുൻപ് കൊന്നപ്പൂക്കൾ വിരിയുന്ന കാഴ്ച ഇത്തവണ ഏറെ നേരത്തേയായി. കൊന്നപ്പൂക്കളില്ലാത്ത വിഷു അപൂർണമാണെന്നാണ് വെപ്പ്. മീനത്തിൽ പെയ്ത മഴയിൽ കൊന്നപ്പൂക്കളുടെ ഭംഗി ഏറെ ആകർഷകമായി തോന്നി. പാലക്കുന്ന് ഭണ്ഡാര വീട്ടിൽ ഒരു മാസം മുൻപേ കൊന്നപൂത്ത് പുഷ്പിച്ചത് റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് പലരും ഫോണിൽ ക്ലിക്ക് ചെയ്തു. നാഗത്തറയിലാണ് ഇവിടെ കൊന്നമരമുള്ളത്. 15 മീറ്ററോളം ഉയരത്തിൽ അത് പുഷ്പ്പിച്ച വർണ്ണാഭമായ കാഴ്ച കാണാൻ തൊട്ടടുത്ത റെയിൽവേ പ്ലാറ്റ്ഫോമിൽ പോകേണ്ടിവന്നു. കൊന്നപൂത്തു ഒരു മാസത്തിനകം കാലവർഷമെത്തുമെന്നാണ് പഴയ സങ്കല്പം. 

ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിൽ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങൾ കാണാൻ മർച്ചന്റ് നേവി ജീവനക്കാരനായഎനിക്ക് അവസരമുണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിനേക്കാളേറെ കൊന്നപൂക്കൾ കണ്ടത് തായ്ലാന്റിൽ ആയിരുന്നു. തായ്ലാന്റിന്റെ ദേശീയപുഷ്പമാണ് കൊന്ന.
വിഷുക്കൈനീട്ടം
ചില ക്ഷേത്രങ്ങളിൽ നിന്ന് കൈനീട്ടമായി കിട്ടുന്ന നാണയത്തുട്ടുകൾ പലരും സൂക്ഷിച്ചു വെക്കും. ലക്ഷ്മി ദേവിയോടുള്ള ആരാധനയാണ്‌ വിഷുകൈനീട്ടം കൊടുക്കലും വാങ്ങലും.

കണികാണാൻ വീട്ടിലെത്തുന്ന ബന്ധുക്കൾക്ക് ഗൃഹനാഥൻ കൈനീട്ടം നൽകും. മൂല്യം കുറഞ്ഞുപോയ നാണയ തുട്ടുകൾ നൽകുന്ന രീതി ഇപ്പോഴില്ല. പുത്തൻ നോട്ടുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. കൈനീട്ടമായി ലഭിച്ച പുത്തൻ നോട്ടുകൾ കുട്ടികൾ സൂക്ഷിച്ചു വെക്കും. അതൊരു സമ്പാദ്യശീലം കുട്ടികളിൽ വളർത്തും. വീടുകളിൽ പോയി കൈനീട്ടം കൊടുക്കരുതെന്നും പറയാറുണ്ട്. കൊടുക്കുന്ന ആളുടെ ധനസമ്പത്ത് ശോഷിച്ചു പോകുമത്രേ.

കോവിഡ് മഹാമാരിയിൽ എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും വേണ്ടെന്ന് വെച്ചെങ്കിലും വിഷുവിന് വീടുകളിൽ കണിയൊരുക്കിയിരുന്നു. ഉണ്ണിയപ്പവും വിഷുസദ്യയും പായസവും ഉണ്ടാക്കി പുതുവത്സരത്തെ പതിവു പോലെ വരവേറ്റിരുന്നു. എല്ലാം വീടുകളിൽ ഒതുങ്ങിപ്പോയെന്ന് മാത്രം. ഇത്തവണ സാഹചര്യങ്ങൾ മെച്ചപ്പെട്ട അവസ്ഥയിൽ നാടും നഗരവും വിഷുവിനെയും ഈസ്റ്ററിനെയും റമസാനിനെയും പുതുമോടിയോടെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. കോവിഡിൽ മ്ലാനമായ കടകളിൽ ഇപ്പോൾ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

പാലക്കുന്നിൽ കുട്ടി

Post a Comment

0 Comments