NEWS UPDATE

6/recent/ticker-posts

പൂച്ചക്കാട്ടെ ഗള്‍ഫ് വ്യാപാരിയുടെ മരണത്തിന് മുമ്പ് 612 പവന്‍ സ്വര്‍ണ്ണം ദുരൂഹ സാഹചര്യത്തില്‍ നഷ്ടപ്പെട്ടു; മന്ത്രവാദിനിക്കെതിരെ അന്വേഷണം

പളളിക്കര: ഇക്കഴിഞ്ഞ 16ന് പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പൂച്ചക്കാട് ഫറൂഖ് മസ്ജിദിന് സമീപത്തെ ഗള്‍ഫ് വ്യാപാരി എം സി ഗഫൂര്‍ ഹാജി(53)യുടെ വീട്ടില്‍ നിന്നും 612 പവന്‍ നഷ്ടപ്പെട്ടു. ഗഫൂര്‍ ഹാജിയുടെ മരണത്തിന് തൊട്ട് മുമ്പ് വീട്ടിലെ കുടുംബാംഗങ്ങളുടേതുള്‍പ്പെടെ 612 പ വന്‍ സ്വര്‍ണ്ണം ദുരൂഹ സാഹചര്യത്തില്‍ നഷ്ടപ്പെട്ടുവെന്ന പരാതിയുമായി കുടുംബം പോലീസിനെ സമീപിച്ചു.[www.malabarflash.com]

ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ്  ഉടമ എം സി ഗഫൂര്‍ ഹാജിയെ ഇക്കഴിഞ്ഞ 14ന് പുലര്‍ച്ചെയാണ് പൂച്ചക്കാട് ഫാറൂഖ് പള്ളിക്ക് സമീപത്തെ വീട്ടില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലേ ദിവസം ഉച്ചയോടെ ഭാര്യയും മക്കളും ഭാര്യയുടെ സ്വന്തം വിട്ടിലേക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ ഗഫൂര്‍ ഹാജി തനിച്ചായിരുന്നു.

വൈകിട്ട് നോമ്പുതുറക്ക് തൊട്ടടുത്ത സഹോദരന്റെ വീട്ടില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചെ അത്താഴ സമയത്ത് ആള നക്കം കാണാത്തതിനാല്‍ ബന്ധുക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് ഗഫൂര്‍ ഹാജി വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ അസ്വഭാവികതയൊന്നുമില്ലാത്തതിനാല്‍ മയ്യത്ത് ഉച്ചയോടെ ജുമാമസ്ജിദ് പരിസരത്ത് മറവ് ചെയ്യുകയും ചെയ്തു.

എന്നാല്‍ ഗഫൂറിന്റെ മരണത്തിന് ശേഷം ബന്ധുക്കള്‍ നടത്തിയ അന്വേഷണ ത്തിലാണ് വീട്ടില്‍ നിന്ന് 612 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി അറിയുന്നത്. ഇതോടെയാണ് മരണത്തില്‍ ദുരൂഹതയും ഉടലെടുത്തു.

'ഷാര്‍ജയിലും ദുബൈയിലുമായി ഗഫൂറിനും സഹോദരങ്ങള്‍ക്കും നാലോളം സൂപ്പര്‍ മാര്‍ക്കറ്റുകളുണ്ട്. സാമ്പത്തികമായി മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വിനയാന്വിതനും സല്‍സ്വഭാവത്തിന് ഉടമയുമായിരുന്നു ഗഫൂറെന്ന് പരിസരവാസികളും സാക്ഷ്യ പ്പെടുത്തുന്നു.

ഗഫൂര്‍ മരണപ്പെട്ട ദിവസം വീട്ടിലെത്തിയ ഉദുമ സ്വദേശിനിയായ മന്ത്രവാദിനി യുവതി ഗഫൂറിന് ഒന്നരക്കോടി രൂപയുടെ കടമുണ്ടെന്ന് ചില ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതാണ് ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചത്.
നേരത്തെ നിരവധി പരാതികളുളള ഈ യുവതി ഗഫൂറുമായും കുടുംബവുമായി ഏറെ കാലമായി ബന്ധമുളളതായി പറയപ്പെടുന്നു.
അജാനൂര്‍ മുട്ടുന്തലയിലെ ഒരു ഗള്‍ഫ് വ്യാപാരിയെ നിധിയുടെ പേരില്‍ പ്ര ലോഭിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയതുള്‍പ്പെടെയുള്ള യുവതിക്കെതിരെ നേരത്തെ പരാതികളും ഉയര്‍ന്നിരുന്നു.

കുടുംബാംഗങ്ങളുടേതുള്‍പ്പെടെയുള്ള 612 പവന്‍ സ്വര്‍ണ്ണം ഗഫൂര്‍ ആര്‍ക്ക് എന്തിന് നല്‍കി എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതു സംബന്ധിച്ച് ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ ആരോപണ വിധേയയായ യുവതി നാട്ടുകാരെ വെല്ലവിളിച്ച് വട്ട്‌സ് ആപ്പില്‍ അയച്ച ഓഡിയോ സന്ദേശം പുറത്ത് വന്നു. ഇതോടെ ഗഫൂര്‍ ഹാജിയുടെ മരണത്തിലെ ദുരൂഹത മാററണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


Post a Comment

0 Comments