NEWS UPDATE

6/recent/ticker-posts

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി, രാഹുലിനു പിൻഗാമിയായി പ്രിയങ്ക ഗാന്ധി മത്സരിക്കാൻ സാധ്യത

അ​പ​കീ​ര്‍ത്തി​ക്കേ​സി​ല്‍ കു​റ്റ​ക്കാ​ര​നെ​ന്ന്​ ക​ണ്ടെ​ത്തി​യ കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധിക്ക് മേൽക്കോടതിയിൽ നിന്നും സ്റ്റേ ലഭിച്ചാലും ഇല്ലങ്കിലും അദ്ദേഹത്തെയും കോൺഗ്രസ്സിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്.[www.malabarflash.com]

സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്താലാലിന്റെ പരാതിയിൽ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്. ലോക്സഭാ സെക്രട്ടേറിയറ്റിന്റേതാണ് ഈ തീരുമാനം. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവു പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്.

വയനാട് ലോക്സഭാ സീറ്റിൽ നിന്നുള്ള എംപി സ്ഥാനവും രാഹുൽ ഗാന്ധിക്ക് നഷ്ടമായി കഴിഞ്ഞു. ഇതോടെ വയനാട് ലോക്സഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇവിടുത്തെ സ്ഥാനാർത്ഥി നിർണ്ണയവും യു.ഡി.എഫിനെ സംബന്ധിച്ച് തലവേദനയാകും. പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ രാഹുലിന്റെ പിൻഗാമിയാക്കാനാണ് കോൺഗ്രസ്സിലെ ആലോചന.

ഇപ്പോൾ അയോഗ്യനാക്കപ്പെട്ട കേസിനു പിന്നാലെ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിൽ ഇനിയുമൊട്ടേറെ കേസുകളാണ് രാഹുലിനു മുന്നിലുള്ളത്. ചുരുങ്ങിയത് ആറു പ്രസംഗങ്ങളെങ്കിലും അദ്ദേഹം അപകീർത്തിക്കേസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം വിധിയും വരാനിരിക്കുന്നതേയൊള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അനുകൂല ഉത്തരവ് ലഭിച്ചില്ലങ്കിൽ 2024 ഏപ്രിൽ-മെയ് മാസങ്ങളിലായി നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും രാഹുൽ ഗാന്ധിക്ക് കഴിയുകയില്ല. കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കുന്ന വൻ വെല്ലുവിളിയും ഇതു തന്നെയാണ്.

.മഹാരാഷ്ട്രയിലെ താനെയിൽ 2014-ൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുന്നതിനിടെ ആർ.എസ്.എസാണ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലെന്ന് പ്രസംഗിച്ചതിലും രാഹുൽ നിലവിൽ നിയമ നടപടി നേരിടുകയാണ്. “ആർ.എസ്.എസുകാർ ഗാന്ധിജിയെ കൊന്നു. ഇപ്പോഴവർ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നു” ഇതായിരുന്നു വിവാദ പരാമർശം. ഇതിനെതിരെയുള്ള കേസിലും വിചാരണ നടക്കാനിരിക്കുകയാണ്. ഇതിനു പുറമെ 2015 ഡിസംബറിൽ ആർ.എസ്.എസ്. സന്നദ്ധപ്രവർത്തകൻ അസമിലും രാഹുലിന്റെ പേരിൽ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. “16-ാം നൂറ്റാണ്ടിലെ വൈഷ്ണവ മഠമായ ബാർപേട്ട സത്രത്തിൽ രാഹുലിനെ ആർ.എസ്.എസുകാർ പ്രവേശിക്കാൻ അനുവദിച്ചില്ല എന്നാരോപിച്ചതിനാണിത്. ഈ കേസിലും ജാമ്യം ലഭിച്ചെങ്കിലും വിചാരണ അന്തിമ ഘട്ടത്തിലാണുള്ളത്.

രാഹുലിനെതിരിയ മറ്റൊരു കേസ് 2018 ജൂണിൽ – നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും ബന്ധപ്പെടുത്തി നടത്തിയ ട്വീറ്റുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഈ സംഭവത്തിൽ രണ്ടു കേസുകളിലാണ് രാഹുൽ ഗാന്ധി വിചാരണ നേരിടുന്നത്.
2018 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കമാൻഡർ ഇൻ തീഫ് എന്നു വിളിച്ചതിനെതിരെയും മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധിക്കെതിരെ കേസുണ്ട്. ബോംബെ ഹൈക്കോടതി താത്‌കാലികമായി സ്റ്റേ നൽകിയെങ്കിലും സ്റ്റേ എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യപ്പെടാം.

2019 ഫെബ്രുവരിയിൽ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശത്തിലും മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധിക്കെതിരെ നിലവിൽ കേസുണ്ട്. 2019 -ൽ തന്നെ അഹമ്മദാബാദിലും മറ്റൊരു കേസും രാഹുൽ ഗാന്ധിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. “അമിത് ഷായെ, കൊലപാതകക്കേസിലെ ആരോപണവിധേയനായ ആൾ എന്നു വിളിച്ചതിനാണ് ഈ കേസ്. ഇപ്പോൾ രാഹുൽ ഗാന്ധിയെ ശിക്ഷിച്ച വിധിക്ക് കാരണമായ മോദി കുലപ്പേര് പരാമർശത്തിൽ ബീഹാറിൽ ഉൾപ്പെടെ വേറെയും കേസുകൾ രാഹുൽ ഗാന്ധിക്കെതിരെയുണ്ട്. ഇതെല്ലാം തന്നെ രാഹുൽ ഗാന്ധി നേരിടാൻ പോകുന്ന വലിയ വെല്ലുവിളികളാണ്. അതായത് അയോഗ്യത എന്നത് രാഹുലിന്റെ തലക്കു മീതെ എപ്പോൾ വേണമെങ്കിലും പൊട്ടിവീഴാൻ പോകുന്ന വാളിന്റെ രൂപത്തിലാണ് തൂങ്ങി കിടക്കുന്നത്. ഈ പശ്ചാത്തലത്തിൽ പാർലമെന്ററി രാഷ്ട്രീയ രംഗത്ത് തുടരുക എന്നത് അദ്ദേഹത്തിന്റെ ഭാഗ്യത്തെ മാത്രം ആശ്രയിച്ചായിരിക്കും.

ഇനിയുമൊരു ഭാഗ്യപരീക്ഷണത്തിനു നിൽക്കാതെ ബദൽ സംവിധാനം കൂടി തേടണമെന്ന അഭിപ്രായം രാഹുൽ ഗാന്ധി തന്നെ പാർട്ടി നേതൃത്വത്തിനു മുന്നിൽ വയ്ക്കാനാണ് സാധ്യത. പ്രിയങ്ക ഗാന്ധിയെ വരുന്ന പൊതു തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക എന്ന നിർദ്ദേശമാണ് രാഹുൽ ഗാന്ധിക്കുള്ളത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്ക വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. രാഹുൽ ഗാന്ധി 2019 -ൽ വയനാട്ടിൽ മത്സരിച്ചപ്പോഴും പ്രധാന താര പ്രചാരക ആയിരുന്നത് പ്രിയങ്ക ഗാന്ധിയായിരുന്നു.

സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ അടുത്ത തവണ മത്സരിക്കുമെന്ന് വിലയിരുത്തപ്പെടുന്ന പ്രിയങ്ക ഗാന്ധി രാഹുൽ ഗാന്ധി നേരിടുന്ന നിയമപരമായ നടപടിയുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ കൂടി മത്സരിക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല. കേരളത്തിലെ കോൺഗ്രസ്സുകാരും അത് ആഗ്രഹിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തിൽ നിന്നും ആരെങ്കിലും വയനാട്ടിൽ മത്സരിച്ചില്ലങ്കിൽ കഴിഞ്ഞ തവണ നേടിയതിന്റെ പകുതി സീറ്റുകൾ പോലും ലഭിക്കില്ലന്നതാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ നിഗമനം. അതേസമയം രാഹുലോ… പ്രിയങ്കയോ വയനാട്ടിൽ മത്സരിച്ചില്ലങ്കിൽ ആ സീറ്റ് ആവശ്യപ്പെടാനാണ് മുസ്ലീം ലീഗ് നീക്കം. ഇതും കേരളത്തിലെ കോൺഗ്രസ്സിന്റെ ഉറക്കം കെടുത്തുന്ന നീക്കമാണ്.

അപകീർത്തി കേസുകളിൽ ശിക്ഷ വിധിക്കപ്പെട്ടാൽ വിധി പൂര്‍ണമായും സ്റ്റേചെയ്തില്ലെങ്കില്‍ ജനപ്രതിനിധികൾക്ക് പദവി മാത്രമല്ല നഷ്ടമാകുക ഒപ്പം, ജനപ്രാതിനിധ്യനിയമപ്രകാരം ശിക്ഷാകാലാവധി കഴിഞ്ഞുള്ള ആറുവര്‍ഷവും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യതയും ലഭിക്കും. 2013 ജൂലായ് 10-ന് ലിലി തോമസ് കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിപ്രകാരമാണ് ഈ അയോഗ്യത വരിക. ക്രിമിനല്‍ക്കേസില്‍ രണ്ടുവര്‍ഷത്തിലധികം തടവുശിക്ഷ വിധിച്ചാല്‍ വിധിപ്രസ്താവിച്ചയുടന്‍ പാര്‍ലമെന്റ്, നിയമസഭ, നിയമനിര്‍മാണസമിതി അംഗങ്ങളെ അയോഗ്യരാക്കണമെന്നാണ് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.

രാഹുലിന്റെ കേസില്‍ വിധിവന്നയുടന്‍ അയോഗ്യത പ്രാബല്യത്തിലായെങ്കിലും ശിക്ഷ അതേപടി നിലനിര്‍ത്തിക്കൊണ്ട് ശിക്ഷാനടപടികള്‍ താത്കാലികമായി സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി മരവിപ്പിച്ചിരുന്നു. 10,000 രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിച്ച കോടതി കേസില്‍ അപ്പീല്‍ നല്‍കാന്‍ രാഹുലിന് 30 ദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയില്ലെങ്കില്‍ രാഹുലിന് എം.പി. സ്ഥാനം നഷ്ടപ്പെടും. ഒപ്പം ശിക്ഷാകാലാവധി ഉള്‍പ്പെടെ എട്ടുവര്‍ഷം അയോഗ്യതയും ലഭിക്കും.

സൂറത്ത് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ “നരേന്ദ്രമോദി, നീരവ് മോദി, അനില്‍ അംബാനി എന്നൊക്കെ പറഞ്ഞ് രാഹുലിന് നിര്‍ത്താമായിരുന്നു” എന്നും പക്ഷേ മോദി എന്നു പേരുള്ളവരെ ബോധപൂര്‍വം അവഹേളിക്കുന്ന പരാമര്‍ശം ഉണ്ടായിട്ടുണ്ടെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തിരഞ്ഞെടുപ്പുകാലത്ത് ഇതിന്റെ പ്രത്യാഘാതം അറിയാത്തയാളല്ല പ്രതിയെന്നും വിധിയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. സി.ആര്‍.പി.സി. 202 (1) പാലിച്ചിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ ആരോപണവും കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം സൂറത്ത് കോടതിയുടെ ഈ ഉത്തരവിൻ മേൽ സ്റ്റേ ലഭിക്കുമെന്ന് അവകാശപ്പെടുന്നവർ പോലും രാഹുൽ ഗാന്ധിക്കെതിരായ സമാനമായ മറ്റു കേസുകളിൽ എന്തു സംഭവിക്കുമെന്ന കാര്യത്തിൽ വലിയ ആശങ്കയിലാണുള്ളത്.

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് സംജാതമായതോടെ യു.ഡി.എഫിനു മാത്രമല്ല ഇടതുപക്ഷത്തിനും മികച്ച സ്ഥാനാർത്ഥിയെ നിർത്തേണ്ടിവരും. പ്രിയങ്കയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെങ്കിൽ മത്സരത്തിന് ദേശീയ ശ്രദ്ധ തന്നെ കൈവരും. ബി.ജെ.പിയും ഇവിടെ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തി മത്സരം കടുപ്പിക്കാൻ ശ്രമിക്കുമെന്ന കാര്യവും വ്യക്തമാണ്. യു.ഡി.എഫിന്റെ പ്രധാന എതിരാളിയായ ഇടതുപക്ഷത്ത് നിന്ന് കഴിഞ്ഞ തവണ സി.പി.ഐ സ്ഥാനാർത്ഥിയാണ് വയനാട്ടിൽ മത്സരിച്ചിരുന്നത്. ഇത്തവണ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത ഒരു സ്ഥാനാർത്ഥി നിർണ്ണയമായിരിക്കും ഇടതുപക്ഷവും നടത്തുക…

Post a Comment

0 Comments